സാമ്പത്തിക തട്ടിപ്പ് കേസ്; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്ക് തിരിച്ചടി, ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഷോൺ ആന്റണി, നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവരുടെ ഹർജിയാണ് തള്ളിയത്. കേസിൽ പൊലീസ് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, സിറാജ് സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും അതുമൂലം കനത്ത നഷ്‌ടം സഹിക്കേണ്ടി വന്നുവെന്നുമാണ് കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും ഷൂട്ടിംഗ് നീണ്ടുപോവുകയും ചെയ്‌തെന്നും നിർമാതാക്കൾ വാദിച്ചിരുന്നു.
200 കോടി രൂപ നേടി വൻ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്‌ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ ജനശ്രദ്ധ നേടി. 2024 ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്‌തത്.
Source link