KERALAM

വെങ്ങാനൂരിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞ് താഴ്‌ന്നു; റോഡും അപകട ഭീഷണിയിൽ

തിരുവനന്തപുരം: കനത്ത മഴയിൽ മൈക്രോവാട്ടർ സപ്ലൈ സ്‌കീമിന്റെ ഭാഗമായുള്ള കിണർ ഇടിഞ്ഞ് താഴ്‌ന്നു. വെങ്ങാനൂരിലാണ് സംഭവം. പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടതോടെ സമീപത്തെ വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിലാണ്. കിണർ ഇടിഞ്ഞതോടെ നിരവധി ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കിയിരുന്ന സ്രോതസാണ് ഇല്ലാതായത്.

പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇന്നലെ പെയ്‌ത മഴയിലാണ് കിണർ ഇടിഞ്ഞ നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ ചെടികൾ പടർന്ന് കയറുന്നത് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്.

70 വർഷത്തോളം പഴക്കമുള്ള പൊതു കിണറിനെ സ്രോതസാക്കി 1997 -98 കാലത്ത് വരൾച്ചാ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. വെങ്ങാനൂർ – വിഴിഞ്ഞം റോഡിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. ഇടിഞ്ഞ് താഴ്‌ന്ന സ്ഥലത്ത് ഇപ്പോൾ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. അതിനാൽ, സമീപത്തുള്ള റോഡും അപകട ഭീഷണിയിലാണ്. പാതയോരത്തായതിനാൽ അപകട സൂചനാ മുന്നറിയിപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നേരത്തേ, മലപ്പുറത്തും കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്‌ന്ന സംഭവം ഉണ്ടായി. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്‌ദം കേട്ട് നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.


Source link

Related Articles

Back to top button