KERALAMLATEST NEWS

‘നിലവിൽ  മത്സ്യം  കഴിക്കുന്നതിൽ  പ്രശ്നമില്ല’; മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക് മാത്രമെന്ന് കുഫോസ്

കൊച്ചി: അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കേരള സമുദ്ര, മത്സ്യപഠന സർവകലാശാല (കുഫോസ്) പ്രൊഫസർ ഡോ വിഎൻ സ‌ഞ്ജീവൻ. 365 ടൺ ച‌രക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സർക്കാ‌ർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎൻ സ‌ഞ്ജീവൻ വ്യക്തമാക്കി.

‘വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്. മേഖലകളിൽ മീൻപിടിത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബെെഡ് അടങ്ങിയ കണ്ടെയ്നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്നങ്ങളില്ല. മുൻകരുതലുകൾ മാത്രം മതി. വിഷയത്തിൽ കുഫോസ് വിശദമായി പഠനം നടത്തുന്നുണ്ട്’- പ്രൊഫസർ പറഞ്ഞു.

അതേസമയം, ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ അടിഞ്ഞിരുന്നു. വർക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് ചാക്കുകെട്ടുകളും കോട്ടൺ ബയന്റ് കെട്ടുകളും വർക്കല, അഞ്ചുതെങ്ങ്, വലിയവേളി, കായിക്കര, മാമ്പള്ളി, മണ്ണാർക്കുളം, വലിയപ്പള്ളി, പൂത്തുറ, മുതലപ്പൊഴി തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് തീരത്ത് വ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് 24-ാം തീയതി അപകടത്തിൽപ്പെട്ടത്.


Source link

Related Articles

Back to top button