സവർക്കറുടെ പേര് ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: സംഘപരിവാർ നേതാവ് വിനായക് ദാമോദർ സവർക്കറുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. സർക്കാർ പട്ടികപ്പെടുത്തിയ ചിഹ്നങ്ങളുടെയും പേരുകളുടെയും അനാവശ്യ ഉപയോഗം തടയുന്നതിന് 1956 ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പരിധിയിൽ സവർക്കറുടെ പേര് ഉൾപ്പെടുത്തണമെന്നും അതിലൂടെ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നും ചൂണ്ടിക്കാട്ടി ഡോ. പങ്കജ് ഫഡ്നിസാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സവർക്കർക്കെതിരേ പരാമർശങ്ങൾ നടത്തുന്നത് മൗലിക അവകാശങ്ങളെ ബാധിക്കുമെന്നും അതിനാൽ സവർക്കറുടെ പേര് നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
എന്നാൽ ഹർജിക്കാരന്റെ യാതൊരു മൗലിക അവകാശവും ലംഘിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് റിട്ട് ഹർജി തള്ളുകയായിരുന്നു. സവർക്കറെക്കുറിച്ച് പാഠ്യപദ്ധതിയിൽ എന്തെങ്കിലും ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാനും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയതായും ഹർജിക്കാരൻ വ്യക്തമാക്കി.
Source link