KERALAMLATEST NEWS

കനത്ത മഴ, റെഡ് അലർട്ട്, കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിംഗ് ഐഎഎസ് അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായതിനാൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. ശക്തമായ മഴയിൽ നാശനഷ്‌ടങ്ങൾ ജില്ലയിൽ വ്യാപകമായിരുന്നു. വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിന് കാറ്റിലും മഴയിലും നാശനഷ്‌ടമുണ്ടായി.

കനത്ത മഴ തുടരുന്ന ജില്ലയിൽ ഇന്നും റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ വിവിധ ഭാഗങ്ങളിലായി പെയ്ത അതിതീവ്ര മഴയിൽ മലയോര മേഖലകളിലടക്കം വ്യാപക നാശമാണുണ്ടായത്. കക്കയം തലയാട് റോഡിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. 26ാംമൈൽ മലയോര ഹൈവേ റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.

ഇരുവഴിഞ്ഞിപ്പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. കോരപ്പുഴയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും മണ്ണിടിച്ചിൽ മുന്നിൽകണ്ട് ജാഗ്രതാ നിർദേങ്ങൾ നൽകിയിട്ടുണ്ട്. തൊട്ടിൽപാലത്ത് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നടുവണ്ണൂർ, മാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ കാറ്റിലും മഴയിലും വൈദ്യുതിലൈനുകൾ പൊട്ടി വൈദ്യുതി തടസപ്പെട്ടു. മാവൂർ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. നഗരത്തിൽ കോംട്രസ്റ്റ് സമരപ്പന്തലിനു മുകളിൽ മരം വീണു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും സമരപ്പന്തലിനു മുകളിൽ മരം വീണിരുന്നു. ഫയർഫോഴ്സ് എത്തി റോഡിലേക്ക് കയറി നിന്ന മരത്തിന്റെ ചില്ലകളും കൊമ്പുകളും മുറിച്ച് മാറ്റി.


Source link

Related Articles

Back to top button