അമ്മ വിളിച്ചു, അപ്രതീക്ഷിതമായി നയൻതാരയ്ക്കു ഡബ്ബ് ചെയ്തു, വഴിത്തിരിവായി: രവീണ രവി അഭിമുഖം

രവീണ രവിയെന്ന പേര് മലയാളികൾക്കത്ര പരിചയമില്ല; ആ മുഖവും. പക്ഷേ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ മകൾ കൂടിയായ രവീണയുടെ സ്വരം ഒരു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാലോകത്തു പരിചിതമാണ്. 2012ൽ ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിൽ അരങ്ങേറ്റം കുറിച്ച രവീണ ‘ആസാദി’ എന്ന ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന പുതിയ ചിത്രത്തിലൂടെ അഭിനയലോകത്തും സജീവമാകുകയാണ്. ഒട്ടേറെ നായികാ കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയ രവീണ ‘ആസാദി’യിൽ സംസാരിക്കാനാകാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നത് മറ്റൊരു യാദൃച്ഛികത.മൂന്നു തലമുറകൾഡബ്ബിങ് സ്റ്റുഡിയോയിലെ അമ്മയുടെ തിരക്കുകൾ കണ്ടു വളർന്ന രവീണയ്ക്കു കുട്ടിക്കാലത്തു സിനിമാമോഹമേയില്ലായിരുന്നു. അമ്മ മാത്രമല്ല, മുത്തശ്ശി കണ്ണൂർ നാരായണിയും ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. 2012ൽ ‘സട്ടായി’ എന്ന ചിത്രത്തിൽ മഹിമ നമ്പ്യാർക്കു ശബ്ദം നൽകിയാണ് രവീണയുടെ തുടക്കം. പിന്നീട് ലണ്ടൻ ബ്രിജ്, ഭാസ്കർ ദ് റാസ്കൽ, മധുരനാരങ്ങ, തോപ്പിൽ ജോപ്പൻ, ജോമോന്റെ സുവിശേഷങ്ങൾ, കായംകുളം കൊച്ചുണ്ണി, ലവ് ആക്‌ഷൻ ഡ്രാമ, ലക്കി ഭാസ്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ നായികാസ്വരമായി. 2018ൽ നിത്യ ഹരിത നായകൻ എന്ന മലയാള ചിത്രത്തിൽ നായികയായിരുന്നെങ്കിലും പിന്നീടു തിരക്കുകൾ കാരണം ഡബ്ബിങ്ങിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
Source link