എൻ.ജി.ഒ യൂണിയൻ സമ്മേളനം: സർക്കാരിന് രൂക്ഷ വിമർശനം

ആലപ്പുഴ: എൻ.ജി.ഒ യൂണിയൻ 62ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി ചർച്ചയിൽ സർക്കാരിന് രൂക്ഷ വിമർശനം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന പ്രവർത്തന റിപ്പോർട്ടിലെ പരാമർശം മുൻനിറൂത്തിയാണ് തിരുവനന്തപുരത്തെ രണ്ട് കമ്മിറ്റികൾ ഉൾപ്പെടെ 15 ജില്ലാ കമ്മിറ്റികളും വിമർശനം ഉന്നയിച്ചത്. ലീവ് സറണ്ടർ നൽകാത്തതിനും, ജീവനക്കാരുടെ ശമ്പളക്കമ്മിഷനെ വയ്ക്കാത്തതിനുമെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കാൻ സംഘടന ശക്തമായി ഇടപെടുന്നില്ല. പങ്കാളിത്ത പെൻഷൻ വാങ്ങുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ യൂണിയൻ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും പ്രതിനിധികൾ പറഞ്ഞു. എന്നാൽ,ശമ്പള പരിഷ്കരണത്തിൽ അങ്കലാപ്പ് വേണ്ടന്നും കൃത്യമായി അത് നടപ്പാക്കുമെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ ഇന്നലെ ആരംഭിച്ച സംസ്ഥാന സമ്മേളനം 27ന് സമാപിക്കും.
സുധാകരൻ ‘ഇൻ”,
സജി ചെറിയാൻ ‘ഔട്ട്”
എൻ.ജി.ഒ യൂണിയൻ സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളിൽ മുൻ മന്ത്രി ജി.സുധാകരനെ ഉൾപ്പെടുത്തിയതിലും, മന്ത്രി സജി ചെറിയാനെ ഒഴിവാക്കിയതിലും പ്രതിനിധികൾ വിമർശനമുന്നയിച്ചു. എൻ.ജി.ഒ യൂണിയൻ അംഗങ്ങളെല്ലാവരും സി.പി.എമ്മിന് വോട്ട് ചെയ്യുന്നില്ലെന്ന ജി.സുധാകരന്റെ പരാമർശം സംഘടനയെ പൊതുസമൂഹത്തിൽ അപമാനിക്കുന്നതാണ്. സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുൻകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പോസ്റ്റൽ വോട്ട് പൊട്ടിച്ചു തിരുത്തിയെന്ന ജി.സുധാകരന്റെ വിവാദ പ്രസംഗം. സുധാകരനെ പങ്കെടുപ്പിച്ചപ്പോൾ പാർട്ടിയോട് ആലോചിക്കണമായിരുന്നു. മൂന്നു ദിവസങ്ങളിലായി ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ സി.പി.എം നേതാക്കളും മന്ത്രിമാരും ക്ഷണിക്കപ്പെട്ടപ്പോഴും ജില്ലയിലെ മന്ത്രിക്ക് ഒരു പരിപാടിയിൽ പോലും ക്ഷണമുണ്ടായില്ല. മന്ത്രി സജി ചെറിയാനെ സമ്മേളനത്തിന് ക്ഷണിക്കാതിരുന്നത് നെറികേടായിപ്പോയെന്ന് ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി സി.സി.നയനൻ പറഞ്ഞു. അതേസമയം, യൂണിയന്റെ പരിപാടിയിൽ ആരു പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് എൻ.ജി.ഒ യൂണിയൻ തന്നെയെന്ന് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു.
Source link