‘മര്യാദ കാട്ടിയില്ല; പ്രദർശനവസ്തുവാക്കി, 24 മണിക്കൂറും മേക്കപ്പ് ഇട്ടു നിൽക്കാൻ പറഞ്ഞു’: മത്സരം ഉപേക്ഷിച്ച് മിസ് ഇംഗ്ലണ്ട് മടങ്ങി

ഹൈദരാബാദ് ∙ മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി മടങ്ങി. ബ്രിട്ടിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അധികൃതർ മത്സരത്തിന് എത്തിയവരെ പരിഗണിച്ചത് ലൈംഗികത്തൊഴിലാളികൾക്ക് സമാനമായാണെന്നുൾപ്പെടെ മില്ല പറഞ്ഞത്.‘‘വലിയ പ്രതീക്ഷകളുമായാണ് മത്സരത്തിനു വന്നത്. പക്ഷേ, സംഘാടകരുടെ ഭാഗത്തുനിന്ന് ഒട്ടും മര്യാദയുള്ള പെരുമാറ്റമായിരുന്നില്ല. മത്സരം സ്പോൺസർ ചെയ്യുന്ന ധനികരായ പുരുഷന്മാർ പങ്കെടുത്ത പരിപാടിയിൽ 6 അതിഥികൾ വീതമുള്ള ഓരോ മേശയിലും ഞങ്ങളിൽ 2 പേരെ വീതം ഇരുത്തി. ഒരു വൈകുന്നേരം മുഴുവൻ അതിഥികൾക്കൊപ്പം ചെലവഴിപ്പിച്ചു. അവർക്ക് ഞങ്ങളെക്കൊണ്ട് നന്ദി പറയിപ്പിക്കുക ആയിരുന്നു ഉദ്ദേശ്യം. പ്രദർശനവസ്തു എന്ന പോലെയാണു മത്സരത്തിനെത്തിയവരെ സംഘാടകർ കണ്ടത്. ആ സംഭവത്തിനു ശേഷമാണ് ഞാൻ മടങ്ങാൻ തീരുമാനിച്ചത്. ഒരു മാറ്റം സൃഷ്ടിക്കാനും പുതിയ തലമുറയെ പ്രചോദിപ്പിക്കാനുമാണ് ഞാൻ എത്തിയത്. പക്ഷേ, ഈ അനുഭവം ഞെട്ടലുണ്ടാക്കി. പ്രഭാതഭക്ഷണത്തിന് ഉൾപ്പെടെ 24 മണിക്കൂറും മേക്കപ്പ് ഇട്ടു നിൽക്കാനായിരുന്നു അധികൃതരുടെ നിർദേശം’’– മില്ല പറഞ്ഞു.മേയ് 7 ന് ഹൈദരാബാദിൽ എത്തിയ മില്ല മേയ് 16നാണ് നാട്ടിലേക്ക് മടങ്ങിയത്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അമ്മയുടെ അസുഖത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട മില്ലയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതായും മത്സരത്തിന്റെ സംഘാടകർ അറിയിച്ചു. മത്സരാനുഭവത്തെപ്പറ്റി മില്ല മുൻപ് പറഞ്ഞ അഭിപ്രായങ്ങളുടെ എഡിറ്റ് ചെയ്യാത്ത വിഡിയോ പുറത്തുവിടുമെന്നും അറിയിച്ചു. മില്ലയ്ക്കു പകരം മത്സരത്തിൽ പങ്കെടുക്കാൻ റണ്ണർ അപ് ഷാർലറ്റ് ഗ്രാന്റ് ഹൈദരാബാദിൽ എത്തിയിട്ടുണ്ട്.
Source link