‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഒരാഴ്ചയ്ക്കുള്ളിൽ, യൂദാസിന്റെ രൂപമാണ് പിവി അൻവറിന്’

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ വിജയം നേടാൻ കഴിയും കേരളം കാത്തിരിക്കുന്ന പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയതെന്നും പിവി അൻവർ സ്വീകരിച്ചത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറഞ്ഞ് അൻവർ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവർത്തനമാണത്. അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവിൽ അവിടെ തന്നെയെത്തി. യൂദാസിന്റെ രൂപമാണ് പിവി അൻവറിന്. യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുകയാണ് അൻവർ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ മൂന്നാം ടേമിലേക്കുള്ള യാത്രയ്ക്ക് സഹായിക്കുന്ന രീതിയിൽ നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ഫലമുണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. നാല് വർഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എൽഡിഎഫ് ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കും’- എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ജൂൺ 19ന് നടക്കാൻ പോകുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്. അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിൽ കാണുന്നത്. അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തിരഞ്ഞെടുപ്പ് അല്ല. ഇത് അവർക്കു മുകളിൽ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാർത്ഥ താൽപര്യത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏതാനും മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ വരികയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും വിജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link