കപ്പൽ അപകടം: എണ്ണപ്പാട മത്സ്യ മേഖലയ്ക്ക് ഭീഷണി

ബി.എസ്. പ്രിൻസ് | Monday 26 May, 2025 | 12:39 AM
കൊച്ചി: അറബിക്കടലിൽ എം.എസ്.സി എൽസ 3 കപ്പൽ പൂർണമായും മുങ്ങിയതോടെ എണ്ണപ്പാട പരക്കുമോയെന്ന ആശങ്കയിൽ മത്സ്യമേഖല. കരയ്‌ക്കടിയുന്ന കണ്ടെയ്‌നറുകൾ തൊടരുതെന്ന മുന്നറിയിപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ആശങ്കകൾക്ക് ആഴമേറുകയാണ്. സമാനമായ വെല്ലുവിളി ഇതിനു മുമ്പ് നേരിടാത്ത സാഹചര്യത്തിൽ അധികൃതർ കരുതലോടെയാണ് നീങ്ങുന്നത്. 2020 ജൂലായിൽ ഷാർജ തീരത്ത് എണ്ണച്ചോർച്ച വ്യാപക പ്രത്യാഘാതം ഉണ്ടാക്കിയിരുന്നു. രൂക്ഷഗന്ധം മൂലം മേഖലയിലുള്ളവർ താമസം മാറ്റേണ്ടി വന്നു.
വെരി ലോ സൾഫർ ഫ്യൂവൽ ഓയിൽ പോലുള്ള എണ്ണകൾ ജലപ്പരപ്പിന് മുകളിൽ എണ്ണപ്പാടയ്‌ക്ക് ഇടയാക്കും. ഓക്‌സിജൻ ലഭിക്കാതെ സൂക്ഷ്‌മജീവികളും മത്സ്യങ്ങളും നശിക്കും. ജൈവവ്യവസ്ഥ തകിടം മറിയും. മത്സ്യസമ്പത്തിന്റെ ദീർഘകാല തകർച്ചയ്‌ക്കും കാരണമാകും. മൂന്നോ നാലോ വർഷം വരെ ഇത് മറികടക്കാൻ വേണ്ടിവരും.
തീരത്തെ മണൽപ്പരപ്പിലേക്കു വ്യാപിക്കുന്ന എണ്ണ വൻ ഭീഷണിയാണ്. ആമകളുടെയും മറ്റും മുട്ടകളും നശിക്കും.
2020ൽ മൗറീഷ്യസിൽ ജപ്പാൻ കപ്പലായ എം.വി വൊക്കേഷ്യോ അപകടത്തിൽപ്പെട്ട് സൾഫർ ഫ്യൂവൽ ഓയിൽ ചോർന്നതിനെ തുടർന്ന് 30 കിലോമീറ്ററോളം കടലിൽ മത്സ്യസമ്പത്ത് നശിച്ചിരുന്നു.
പ്രത്യാഘാതങ്ങൾ
സമുദ്രത്തിലെ ആവാസവ്യവസ്ഥ താറുമാറാക്കും. കടലിൽ ഇറങ്ങുന്ന പക്ഷികൾ കൂട്ടത്തോടെ ചാകും
രക്ഷപ്പെട്ടാൽ പോലും അധികം പറക്കാനാവില്ല. ദേശാടനപ്പക്ഷികളുടെ വരവിനെയും ബാധിക്കും.
തിമിംഗിലം, ഡോൾഫിൻ, സീൽ തുടങ്ങിയ വലിയ ജീവികളെയും ലക്ഷക്കണക്കിനു ചെറുജീവികളെയും ചിപ്പി വർഗങ്ങളെയും കൊന്നൊടുക്കും
മത്സ്യങ്ങൾ മുട്ടയിടുന്ന സമയമാണെങ്കിൽ ചിലയിനങ്ങളുടെ വംശനാശത്തിനു വരെ കാരണമായേക്കാം.
തീരദേശമേഖലകളിലെ സസ്യങ്ങൾ, മരങ്ങൾ, കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ എന്നിവ നശിക്കും.
പാളിയായി കെട്ടിക്കിടക്കുന്ന എണ്ണ വ്യാപിച്ചാൽ വെള്ളത്തിലേക്ക് ഓക്‌സിജൻ ആഗിരണം ചെയ്യപ്പെടുന്നത് തടയും. ജലം മൃതമാകും. പ്രൊഫ. ഡോ. എം.കെ. സജീവൻ,
കുഫോസ് ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് വകുപ്പ് മേധാവി,ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനീയറിംഗ് ഡീൻ ഇൻ ചാർജ്
കാത്സ്യം കാർബൈഡ്
ഖരരൂപത്തിലുള്ള രാസവസ്തു. കാൽസ്യം ഓക്സൈഡും (ചുണ്ണാമ്പുകല്ല്) കാർബണും (കൽക്കരി) 2000 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് നിർമ്മാണം. വ്യാവസായിക ആവശ്യങ്ങൾക്കായി അസറ്റിലിൻ വാതകമുണ്ടാക്കാൻ ഉപയോഗിക്കുന്നു. ജലസമ്പർക്കമുണ്ടായാൽ അതിവേഗം അതീവ ജ്വലന ശേഷിയുള്ള അസറ്റിലിൻ പുറപ്പെടുവിക്കും. വെൽഡിംഗിന് വ്യാപകമായി ഉപയോഗിക്കുന്നു. മാങ്ങയും മറ്റു ഫലങ്ങളും പഴുപ്പിക്കാനായി ഉപയോഗിച്ചിരുന്നു. ക്യാൻസറിന് കാരണമാകുമെന്നതിനാൽ മായം ചേർക്കൽ നിരോധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
ചരിഞ്ഞു, പിന്നെ മുങ്ങി
മോശംകാലാവസ്ഥയിൽപ്പെട്ട് 26 ഡിഗ്രി വലത്തേക്ക് ചരിഞ്ഞ കപ്പൽ ഇന്നലെ രാവിലെ 7.50നാണ് മുങ്ങിതാഴ്ന്നത്. മറുഭാഗത്തെ ഉള്ളറകളിൽ വെള്ളംനിറച്ച് അപകടം തരണംചെയ്യാനുള്ള ശ്രമത്തിനിടെ പ്രതികൂല കാലാവസ്ഥ കാര്യങ്ങൾ സങ്കീർണമാക്കി. കണ്ടെയ്‌നറുകൾ മാറ്റാൻ എം.എസ്.സി കമ്പനി മറ്റൊരു കപ്പൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും നാവിക സേന രക്ഷിച്ചു. 21പേരെ ശനിയാഴ്ച തന്നെ രക്ഷിച്ചിരുന്നു.സുരക്ഷിതമായി കൊച്ചിയിലെത്തിച്ച 24 നാവികരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ നടപടി ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ എത്തിച്ച 21 പേരെയും ക്യാപ്ടൻ അടക്കം നാവികസേനാ കപ്പലിൽ എത്തിച്ച മൂന്നു പേരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി.ആർക്കും പരിക്കില്ലെന്ന് നാവികവക്താവ് അറിയിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയപ്പോൾ വെള്ളം കുടിച്ച ഒരാൾക്ക് മാത്രമാണ് നേരിയ വിഷമം നേരിട്ടത്. ഇയാൾക്ക് ചികിത്സ നൽകി.മുഴുവൻ ജീവനക്കാരെയും എമിഗ്രേഷൻ വകുപ്പിന് കൈമാറി. കപ്പലിന്റെ ഏജൻസി അധികൃതരും കൊച്ചിയിലെത്തി. രാജ്യാന്തര പ്രോട്ടോക്കോൾ പ്രകാരം നടപടികൾ പൂർത്തിയാക്കി മുഴുവൻ പേരെയും ഏതാനും ദിവസങ്ങൾക്കകം നാടുകളിലേക്ക് അയയ്ക്കുമെന്ന് നാവിക വക്താവ് അറിയിച്ചു.വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.25നാണ് അപകടത്തിൽപ്പെട്ടത്. അപകടസാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് മറ്റ് കപ്പലുകൾക്ക് നൽകിയിട്ടുണ്ടെന്നും എണ്ണ ചോർന്നിട്ടുണ്ടെന്നും ഐ.എൻ.എസ് സുജാതയുടെ കമാൻഡിംഗ് ഓഫിസർ അർജുൻ ശേഖർ പറഞ്ഞു.
Source link