കാവൽക്കാരനും വേട്ടക്കാരനുമാകും വളർത്താൻ തെരുവുനായ്ക്കൾ ‘സൂപ്പർ’

തൃശൂർ: വീട്ടുടമയ്ക്കായി ജീവൻ വരെ കൊടുക്കും. വേണ്ടി വന്നാൽ വേട്ടക്കാരനാകും. തെരുവുനായ്ക്കളും അത്ര മോശക്കാരല്ലെന്ന് ഈ വെറ്ററിനറി വിദഗ്ദ്ധന്റെ വീട്ടിലെത്തിയാൽ കണ്ടറിയാം. ആറാഴ്ച പ്രായമായ കുഞ്ഞുങ്ങളെ വന്ധ്യംകരണം നടത്തി വളർത്തിയാൽ പത്തു വർഷത്തോളം വിശ്വസ്തരായ കാവൽക്കാരാകും. അതോടെ, തെരുവുനായ്ക്കൾ ഒരു ശല്യമാകില്ലെന്നാണ് ഡോ.പി.ബി.ഗിരിദാസിന്റെ ഗ്യാരന്റി.
അന്ധർക്ക് വഴി കാട്ടാനും വേട്ടയാടാനും കഴിയുന്ന തമിഴ്‌നാടൻ ഇനമായ പന്ത്രണ്ടോളം ചിപ്പിപ്പാറ നായ്ക്കളും നിരവധി തെരുവുനായ്ക്കളും ആന ചികിത്സാവിദഗ്ദ്ധൻ കൂടിയായ ഡോ. ഗിരിദാസിന്റെ കാര്യാട്ടുകരയിലുളള പാണ്ടാരിക്കൽ വീട്ടിലുണ്ടായിരുന്നു. ആവശ്യക്കാർക്കെല്ലാം പരിശീലിപ്പിച്ച് നൽകി. ഇപ്പോൾ ഒരു ചിപ്പിപ്പാറയും ഒരു നാടനുമുണ്ട്. കാവലിനും വേട്ടയാടാനുമെല്ലാം ഇരുവരും മിടുക്കർ. സ്വാഭാവികമായ ഒരു ടെറിട്ടറി സൃഷ്ടിച്ച് ഉടമസ്ഥനെ കാക്കും.
പരിപാലന
ചെലവ് കുറവ്
നാടൻ ഇനങ്ങൾ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങിയവയാണ്. കൃത്യസമയത്ത് ഭക്ഷണം മാത്രം മതി. രോഗങ്ങൾ കുറവായതിനാൽ ചികിത്സ പോലും വേണ്ടി വരില്ല. പരിപാലനച്ചെലവ് നന്നേ കുറയും. പശുക്കളിലും മറ്റും നാടൻ ഇനങ്ങൾക്കുള്ള ഗുണങ്ങൾ നായ്ക്കളിലുമുണ്ട്.
ഇന്ത്യൻ നായ ഇനങ്ങളായ ചിപ്പിപ്പാറ, രാജപാളയം തുടങ്ങിയവയ്‌ക്കെല്ലാം സ്വീകാര്യത കൂടിയിട്ടുണ്ട്. മുൻപ് മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീർത്തിച്ചിരുന്നു. ചില ഇനങ്ങൾ ഇന്ത്യൻ സൈന്യത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ രാജാക്കന്മാരുടെ പ്രൗഢിക്കും പ്രതാപത്തിനും കരുത്തായിരുന്നു ചിപ്പിപ്പാറ ഇനം നായ്ക്കൾ. കൂർത്ത മുഖം, നീളമേറിയ പിൻകാലുകൾ, ചെറിയ വാൽ, മെലിഞ്ഞ ശരീരം എന്നിവയുള്ള ചിപ്പിപ്പാറ ഇരയെ പിന്തുടർന്നു പിടിക്കുന്ന വേട്ടക്കാരാണ്.
ഗുണങ്ങളേറെ
പെട്ടെന്ന് ഇണങ്ങും, സന്തത സഹചാരിയാകും.
മറ്റുള്ളവയെപ്പോലെ മനസു മാറാതെ ഉടമസ്ഥനൊപ്പമുണ്ടാകും
പെട്ടെന്ന് പരിശീലിപ്പിക്കാം
സാധാരണ ഭക്ഷണം കൊണ്ട് അതിവേഗം വളരും
‘നാടൻ ഇനങ്ങളെ വന്ധ്യംകരണം നടത്തി വളർത്താൻ വ്യക്തികളും സന്നദ്ധ സംഘടനകളുമെല്ലാം ശ്രമിച്ചാൽ തെരുവുനായ് ആക്രമണങ്ങൾ ചെറുക്കാം.”
-ഡോ.പി.ബി.ഗിരിദാസ്.
Source link