രാത്രിയാകുമ്പോൾ പ്രൊഫസറുടെ വീഡിയോ കോളെത്തും; വസ്‌ത്രം അഴിച്ചില്ലെങ്കിൽ വിദ്യാർത്ഥിനിയെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി

ആഗ്ര: വീഡിയോ കോളിൽ വിദ്യാർത്ഥിനിയോട് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ട സർക്കാർ കോളേജ് പ്രൊഫസർ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലൈംഗികാതിക്രമ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവം പുറത്തുവരുന്നത്. ബിഎസ്‌സി അവസാന വർഷ വിദ്യാർത്ഥിനിയോടാണ് അദ്ധ്യാപകൻ വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് കുടുംബാംഗങ്ങൾക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങൾക്കുമൊപ്പം യുവതി കോളേജിലെത്തി പ്രതിഷേധിച്ചു. ക്യാമ്പസിൽ പ്രതിഷേധം നടത്തിയ ഇവർ പ്രൊഫസർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.
വിദ്യാർത്ഥിനിയിൽ നിന്ന് പരാതി ലഭിച്ചതോടെ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്‌പി രാജു കുമാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെക്കാലമായി അദ്ധ്യാപകൻ രാത്രി കാലങ്ങളിൽ വിളിക്കാറുണ്ടെന്നും അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. പ്രൊഫസർ അയച്ച വോയിസ് മെസേജുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈവശമുണ്ടെന്നും യുവതി അവകാശപ്പെട്ടു.
വിദ്യാർത്ഥിനിയിൽ നിന്ന് പരാതി ലഭിച്ചതോടെ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. യൂണിവേഴ്‌സിറ്റി നിയമങ്ങൾക്ക് അനുസൃതമായായിരിക്കും അന്വേഷണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Source link