പ്രണയം തുറന്നുപറഞ്ഞ് തേജ് പ്രതാപ്, കുടുംബ മൂല്യങ്ങൾക്ക് എതിരെന്ന് ലാലുപ്രസാദ്; പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കി

പട്ന ∙ പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും മകൻ തേജ് പ്രതാപിനെ പുറത്താക്കി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വർഷത്തേക്കാണ് തേജ് പ്രതാപിനെ ആർജെഡിയിൽനിന്നു പുറത്താക്കിയത്. വ്യക്തിപരമായ ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാർത്താക്കുറിപ്പിൽ ലാലുപ്രസാദ് യാദവ് പറഞ്ഞു. ‘‘മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്കാരത്തിനും അനുസൃതമല്ല. അതിനാൽ, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, അദ്ദേഹത്തിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവർ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്.’’ – ലാലുപ്രസാദ് യാദവ് എക്സിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. ‘‘വളരെക്കാലമായി ഇതു നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ ഇത് വെളിപ്പെടുത്തുന്നത്. നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’ – തേജ് പ്രതാപ് പറഞ്ഞു.
Source link