അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങുന്നു; ക്യാപ്റ്റൻ ഉൾപ്പടെ മൂന്നുപേരെ രക്ഷപ്പെടുത്തി, കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു

കൊച്ചി: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ ചരിഞ്ഞ വിദേശ ചരക്കുകപ്പൽ മുങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് നാവികസേന. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കമുളള മൂന്ന് ജീവനക്കാരെ നാവികസേനയുടെ ഐഎൻഎസ് സുജാത എന്ന കപ്പലിൽ രക്ഷപ്പെടുത്തി. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണതോടെയാണ് കപ്പൽ മുങ്ങാൻ ആരംഭിച്ചത്. കോസ്റ്റ് ഗാർഡും നാവികസേനയും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ഇന്ന് പുലർച്ചെ ഏഴ് മണിവരെ കപ്പൽ സുരക്ഷിതമാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. കടൽ പ്രക്ഷുബ്‌ദമായതോടെയാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. കപ്പലിനുളളിലേക്ക് കൂടുതൽ വെളളം കയറിത്തുടങ്ങിയതായാണ് സൂചന.
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. കപ്പലിലുള്ളവരെ രക്ഷപ്പെടുത്താൻ നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്ടറും ഉൾപ്പടെ രക്ഷപ്രവർത്തനത്തിന് എത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തൂക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഒമ്പത് കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് ഇന്നലെ വന്ന വിവരം. ഇതിനെത്തുടർന്ന് തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് കണ്ടെയ്‌നറുകൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. അതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെയും ഇന്നലെത്തന്നെ രക്ഷപ്പെടുത്തിയിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു. രക്ഷപ്പെട്ട കപ്പൽ ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
Source link