കാൻസർ എന്ന് കേട്ടപ്പോൾ തളർന്നു, മമ്മൂട്ടിയുടെ ഉപദേശം പ്രചോദനമായി; അനുഭവം പങ്കുവച്ച് മണിയൻപിള്ള രാജു

കാൻസർ വന്നു ചികിത്സയിൽ ഇരിക്കുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രചോദനം നൽകിയത് മമ്മൂട്ടിയുടെ വാക്കുകൾ എന്ന് മണിയൻ പിള്ള രാജു. കാൻസർ ആണെന്നറിഞ്ഞപ്പോൾ തളർന്നുപോയി എന്നും മമ്മൂട്ടിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ‘എടാ നീ ഫൈറ്റ് ചെയ്തു തിരിച്ചുവരണം’ എന്ന് പറഞ്ഞെന്നും മണിയൻപിള്ള രാജു പറയുന്നു. മമ്മൂട്ടിയും മോഹൻലാലും വീട്ടിലെത്തി ഒരുപാടുനേരം സംസാരിച്ചിരുന്ന് ധൈര്യം പകർന്നു. ഒരുപാട് തിരക്കുള്ള മമ്മൂട്ടിയും മോഹൻലാലും തന്നെ കാണാനും ഒപ്പമിരുന്നു ആശ്വസിപ്പിക്കാനും എത്തിയത് ഏറെ സന്തോഷിപ്പിച്ച കാര്യമാണെന്ന് മണിയൻപിള്ള രാജു പറയുന്നു. ഗണേഷ് കുമാർ, രഞ്ജിത്ത്, അച്ചൻകുഞ്ഞ് അങ്ങനെ വളരെ സുഹൃത്തുക്കളേ കാണാൻ എത്തിയുള്ളൂ കാരണം സന്ദർശകർക്ക് നിയന്ത്രണമുണ്ടായിരുന്നു. സുഖമില്ലാതെ ഇരുന്നപ്പോൾ ചേട്ടൻ മരിച്ചുപോയി എന്നറിഞ്ഞല്ലോ എന്ന് ഔചിത്യമില്ലതെ ഒരാൾ വിളിച്ചു ചോദിച്ചെന്നും ഒരു കല്യാണത്തിന് പോയപ്പോൾ ഷുഗറാണോ ശരീരം ഓഞ്ഞു പോയല്ലോ എന്ന് ചോദിച്ചവരും ഉണ്ട്. ജീവിതത്തിൽ എന്നും പൊരുതി ജീവിച്ച താൻ കാൻസറിനെയും തോൽപ്പിച്ച് നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുത്ത് വീണ്ടും സിനിമയിൽ അഭിനയിക്കുകയും സിനിമ നിർമ്മിക്കുകയും ചെയ്യുമെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞു. “ഞാൻ നിസ്സാര കാര്യങ്ങൾക്ക് സെൻസിറ്റീവ് ആവുന്ന ആളാണ്. പക്ഷേ അത് കുറച്ച് സമയം മാത്രമേ നിൽക്കുകയുള്ളൂ. ഒരു ഫൈറ്റർ ആണ് ഞാൻ ഒരു പോരാളിയായി ഉടനെ തന്നെ തിരിച്ചു വരും. അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 73 മുതൽ 75 വരെ അഭിനയം പഠിച്ച് പുറത്തിറങ്ങി 78 വരെ സിനിമയൊന്നും കിട്ടാതെ കഷ്ടപ്പെട്ടപ്പോഴും ഞാൻ എല്ലാവരോടും പറഞ്ഞു നാളെ ഒരു കാലത്ത് എന്റെ പോസ്റ്റർ ഈ മരത്തിൽ തൂങ്ങും. ഞാൻ അങ്ങനെ പൊരുതി വന്ന ആളാണ്. എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞ നിമിഷം ഒരു സെക്കൻഡിൽ ഞാൻ തളർന്നുപോയി , ജീവിതം ഇവിടെ തീർന്നല്ലോ ഇനി എന്താ ചെയ്യാൻ പറ്റുക എന്ന് തോന്നി. ഞാൻ മമ്മൂട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോൾ മമ്മൂട്ടി പറഞ്ഞു എടാ നീ ഫൈറ്റ് ചെയ്യണം. നമ്മളിവിടെ 200 കൊല്ലം ജീവിക്കാൻ വന്നവരൊന്നുമല്ല, നീ ഫൈറ്റ് ചെയ്യണം, സുഖമായി തിരിച്ചു വരണം. അങ്ങനെ ഒരു ഉപദേശം മമ്മൂട്ടിയിൽ നിന്ന് കിട്ടി, അതൊരു വലിയ പ്രചോദനമായിരുന്നു. നമ്മൾ തളർന്നാൽ പോയി. അങ്ങനെ ആശുപത്രിയിൽ അഡ്മിറ്റ് ആയി അവിടെ കിടക്കുമ്പോൾ അവിടുത്തെ നേഴ്സുമാരൊക്കെ പറഞ്ഞിട്ടുണ്ട് വേദന എടുത്ത് കട്ടിലിൽ കിടക്കുമ്പോഴും എന്റെ കുട്ടിത്തം മാറിയിട്ടില്ല, എന്നും എപ്പോഴും എന്നിൽ ഒരു കുസൃതി ഉണ്ടായിരുന്നു അത് ആശുപത്രിയിൽ കിടക്കുമ്പോഴും ഉണ്ട്. അവിടെ എല്ലാവര്ക്കും എന്നെ വലിയ കാര്യമായിരുന്നു. അവർ എത്രയോ രോഗികളെയും എത്രയോ മരണങ്ങളും കാണുന്നതാണ് പക്ഷേ അവർക്ക് എന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അവർ പറയും ഞങ്ങൾ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഒരുപാട് സുഹൃത്തുക്കൾ എപ്പോഴും എന്നോട് പറയുമായിരുന്നു രാജു ചേട്ടന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. അതൊക്കെ എനിക്ക് വലിയ പ്രചോദനമാണ്. ഇപ്പോഴും എന്റെ ജീവിതം തീർന്നു എന്നൊന്നും എനിക്ക് ചിന്തയില്ല. ഞാൻ ഇനി വീണ്ടും അഭിനയിക്കും പടങ്ങൾ പ്രൊഡ്യൂസ് ചെയ്യും ആ ഒരു ആറ്റിറ്റ്യൂഡിൽ ആണ് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത്. ചിലരൊക്കെ പബ്ലിക്കായി വേദനിപ്പിക്കുന്ന ഡയലോഗുകൾ പറഞ്ഞിട്ടുണ്ട്. ഞാൻ മരിച്ചു പോയോ എന്ന് എന്നോട് തന്ന് വിളിച്ചു ചോദിച്ചിട്ടുണ്ട്. ഉള്ളതാണോ ഈ കേൾക്കുന്നത് ചേട്ടൻ മരിച്ചുപോയോ എന്നൊരാൾ വിളിച്ചു ചോദിച്ചു. ഞാൻ തിരിച്ചു ചോദിച്ചു എന്തൊരു സ്റ്റുപ്പിഡ് ക്വസ്റ്റ്യൻ ആണ് നിങ്ങൾ ചോദിക്കുന്നത്. അല്ല പലരും പറഞ്ഞു കേട്ടു അതുകൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ എന്നയാൾ പറഞ്ഞു. ഞാൻ അതൊക്കെ തമാശയായിട്ടേ എടുത്തിട്ടുള്ളൂ. ഞാനൊരു കല്യാണത്തിന്റെ റിസപ്ഷന് പോയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രായമായ ഒരാൾ ആൾക്കാരെല്ലാം കേൾക്കേ എന്നോട് വിളിച്ചു ചോദിക്കുകയാണ് “ഷുഗർ അടിച്ചു അല്ലേ, അങ്ങ് വല്ലാതെ ഓഞ്ഞു പോയല്ലോ ആള് അങ്ങ് വാർന്നു പോയല്ലോ” ഞാൻ അതേ ശബ്ദത്തോടെ വിളിച്ചുപറഞ്ഞു “ഷുഗർ ഒന്നുമില്ല അതിലും വലിയ സാധനം ആണ്, ക്യാൻസർ. ക്യാൻസറിൽ നിന്ന് രക്ഷപ്പെട്ടു വന്ന ഒരാളാണ് ഞാൻ, ഇപ്പോൾ ഒക്കെ അല്ലേ?” കേട്ടുകൊണ്ടിരുന്ന ആൾക്കാരൊക്കെ അയാളോട് പോയി ചോദിച്ചു ഇങ്ങനെയൊക്കെയാണോ വയ്യാത്ത ഒരാളോട് ചോദിക്കുന്നത്. ക്യാൻസർ വന്നു എന്നൊന്നും ഞാൻ കണക്കാക്കുന്നില്ല പക്ഷേ ഞാൻ ജീവിതത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ 16 കിലോ കുറഞ്ഞുപോയി. എരിവ് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഭാര്യ പറയുന്നത് കേൾക്കാം എനിക്ക് എരിവ് കഴിച്ചു കൂടാ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെയാണ് നോക്കുന്നത്. ഞാൻ ആഹാരത്തിന്റെ കാര്യത്തിൽ കുറ്റം പറയുന്ന ഒരാളായിരുന്നു, ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. എനിക്ക് ഇനി എന്റെ ആരോഗ്യം തിരിച്ചുപിടിക്കണം, ഞാൻ ജിമ്മിൽ പോയി എക്സർസൈസ് ചെയ്തു തുടങ്ങി. എന്റെ പോയ തടിയും ആരോഗ്യവും എല്ലാം എനിക്ക് തിരിച്ചുപിടിക്കണം. ആരോഗ്യമാണ് സമ്പാദ്യം, ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നമുക്ക് ഒരു എനർജി ഉണ്ടാവുകയുള്ളൂ. അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിൽ ചെന്ന് നിൽക്കുമ്പോൾ അയ്യോ വയ്യേ എന്ന് പറഞ്ഞുകൊണ്ട് നിന്നാൽ പറ്റില്ല മറ്റുള്ളവരെക്കാൾ നമ്മൾ എനർജറ്റിക്കായി നിൽക്കണം. കാൻസറിനെ വളരെ പോസിറ്റീവായി നേരിട്ട ആളാണ് ഇന്നസെന്റ്. ഞാൻ പലരോടും പറയാറുണ്ട് ക്യാൻസർ വന്ന ആളുകൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് “കാൻസർ വാർഡിലെ ചിരി” എന്ന ഇന്നസെന്റ്ന്റെ പുസ്തകം. അത് വായിച്ചു കഴിഞ്ഞാൽ ക്യാൻസർ വന്ന ഒരാളിനെ ജീവിക്കാൻ പ്രചോദനം കിട്ടും. ഇപ്പോൾ അത് സ്കൂൾ കുട്ടികൾക്ക് പഠന വിഷയം ആക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. കാൻസർ വന്നിട്ട് പത്തു പന്ത്രണ്ട് കൊല്ലം പിന്നെയും അദ്ദേഹം ജീവിച്ചു. പിന്നീട് ന്യൂമോണിയ വന്നാണ് മരിച്ചത് ക്യാൻസർ മൂലം അല്ല. ഇപ്പോൾ പണ്ടത്തെപ്പോലെ ക്യാൻസറിനെ പേടിക്കേണ്ട കാര്യം ഒന്നുമില്ല, ലേറ്റസ്റ്റ് ടെക്നോളജിയും മരുന്നുകളും ഒക്കെ ഉണ്ട്, രക്ഷപ്പെടും. അതുകൊണ്ട് ക്യാൻസർ വന്നാൽ ജീവിതം തീർന്നു എന്ന് വിചാരിക്കേണ്ട ആവശ്യമില്ല ഞാൻ കുറച്ചു കാലം കൂടി ഇവിടെ തന്നെ കാണും.
Source link