ചുഴിയിൽപ്പെട്ട് കപ്പൽ ചരിഞ്ഞു ; 10 കണ്ടെയ്നറുകൾ കൊച്ചി കടലിൽ, 24 ജീവനക്കാരിൽ 21 പേരെ രക്ഷിച്ചു

മറ്റു 3 പേരും സുരക്ഷിതർ
കണ്ടെയ്നറിൽ മറൈൻ ഗ്യാസ് ഓയിലും സൾഫർ ഫ്യൂവൽ ഓയിലും
തീരത്തടിഞ്ഞാൽ സ്പർശിക്കരുതെന്ന് മുന്നറിയിപ്പ്
വിഴിഞ്ഞത്തു നിന്ന് വെള്ളിയാഴ്ച തിരിച്ച കപ്പൽ
നേവി, കോസ്റ്റ് ഗാർഡ് സംയുക്ത രക്ഷാപ്രവർത്തനം
കൊച്ചി: മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ട് ചരക്കുകപ്പലായ എം.എസ്.സി എൽസ 3 അറബിക്കടലിൽ ചരിഞ്ഞു. മറൈൻ ഗ്യാസ് ഓയിലും വെരി ലോ സൾഫർ ഫ്യൂവൽ ഓയിലും നിറച്ച പത്ത് കണ്ടെയ്നറുകൾ ആഴക്കടലിൽ പതിച്ചു.
24 ജീവനക്കാരിൽ 21പേരെ കോസ്റ്റ് ഗാർഡും നേവിയും സംയുക്ത ഓപ്പറേഷനിലൂടെ രാത്രി എട്ടോടെ രക്ഷപ്പെടുത്തി. ക്യാപ്റ്റനും ചീഫ്, സെക്കന്റ് എൻജിനിയർമാരും കപ്പലിൽ തുടരുകയാണ്. മുഴുവൻ പേരെയും രക്ഷിച്ച് കൊച്ചിയിൽ എത്തിക്കും. റഷ്യൻ പൗരനാണ്ക്യാപ്റ്റൻ. 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രെയ്‌ൻ പൗരന്മാരും ഒരു ജോർജിയക്കാരനുമാണ് മറ്റുള്ളവർ.
കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.കി.മി ) അകലെ തെക്കുപടിഞ്ഞാറായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകട സാദ്ധ്യതയുള്ളവയാണ് മറൈൻ ഗ്യാസ് ഓയിലും സൾഫർ ഫ്യൂവൽ ഓയിലും. കേരള തീരത്തടിയാൻ സാദ്ധ്യതയുള്ള ഈ കണ്ടെയ്‌നറുകൾ സ്പർശിക്കാൻ പോലും പാടില്ലെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ഫീഡർ കപ്പൽ 600 കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് തിരിച്ചത്. തൂത്തുക്കുടിയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിയതാണ്. ഏതാനും കണ്ടെയ്നറുകൾ ഇവിടെ ഇറക്കിയ ശേഷം മദർഷിപ്പിലെത്തിയ കണ്ടെയ്നറുകൾ കയറ്രുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30ന് കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. കൊച്ചി തീരത്തേക്ക് അടുക്കവേ ഉച്ചയ്ക്ക് 1. 25 ഓടെ അപകടത്തിൽപ്പെട്ടു.
ക്യാപ്ടൻ സഹായംതേടി ഇന്ത്യൻ കോസ്റ്റ് ഗാർഡിനും നേവിക്കും വിവരം കൈമാറി. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് കപ്പലുകളും നേവിയുടെ ഐ.സി.ജി അർണ്‌വേഷ്, ഐ.സി.ജി സക്‌ഷം, ഐ.എൻ.എസ് സുജാത എന്നീ കപ്പലുകളും ഡൊർണിയർ വിമാനവും അപകട സ്ഥലത്തേക്ക് തിരിച്ചു.
സുരക്ഷാജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടിയ ഒമ്പത് ജീവനക്കാരെ ആദ്യം രക്ഷിച്ചു. പിന്നാലെ, കപ്പലിലുണ്ടായിരുന്നവരിൽ 15 പേരെയും രക്ഷിച്ച് കോസ്റ്റ് ഗാർഡിന്റെ കപ്പലിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നൽകി. രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകളും നേവിയുടെ വിമാനങ്ങളും കപ്പലിന്റെ സ്ഥിതി നിരീക്ഷിച്ചുവരികയാണ്.
ചരിഞ്ഞത് 26 ഡിഗ്രി,
കപ്പൽ മുങ്ങില്ല
കപ്പൽ ഇടതുവശത്തേക്ക് 26 ഡിഗ്രിയാണ് ചരിഞ്ഞത്. പുറങ്കടലിൽ കപ്പലിന്റെ നില സുരക്ഷിതമാണെന്ന് നേവിയുടെ അറിയിച്ചു. മുങ്ങിപ്പോയേക്കാമെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. മറ്റൊരു കപ്പൽ എത്തിച്ച് കണ്ടെയ്‌നറുകൾ ഇതിലേക്ക് മാറ്റാനാകുമോ എന്ന് പരിശോധിച്ചുവരികയാണ്.
കണ്ടെയ്നർ കണ്ടാൽ
112ൽ വിളിക്കാം
കണ്ടെയ്നറോ സംശയാസ്പദകരമായ വസ്തുക്കളോ തീരത്തു കണ്ടാൽ ഉടൻ പൊലീസിനെയോ അല്ലെങ്കിൽ 112 എന്ന ഫോൺ നമ്പറിലോ വിളിച്ച് അറിയിക്കണം. കപ്പലിൽ നിന്ന് എണ്ണ ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
എം.എസ്.സി എൽസ 3
നീളം:183.91മീറ്റർ
25.3: മീറ്റർ വീതി
ശേഷി: 1027 കണ്ടെയ്നർ
കേവുഭാരം: 16,799 ടൺ
ലൈബീരിയൻ പതാക
ലൈബീരിയയുടെ പതാകയാണ് കപ്പലിന്. ഇതിനർത്ഥം കപ്പൽ ലൈബീരിയുടേത് ആയിരിക്കണമെന്നല്ല. നികുതിയിളവ് നേടാൻ ഭൂരിഭാഗം ചരക്കു കപ്പലുകളും ലൈബീരിയയിൽ രജിസ്റ്റർ ചെയ്യുകയാണ് പതിവ്
Source link