KERALAMLATEST NEWS

80ന്റെ നിറവിൽ സ്നേഹ മധുരം പങ്കിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എൺപതാം പിറന്നാളിന്റെ ആഹ്ലാദം. ഇന്നലെ ഉച്ചയ്ക്ക് ക്ലിഫ് ഹൗസിൽ പിറന്നാൾ സദ്യയുണ്ട മുഖ്യമന്ത്രി, വൈകിട്ട് കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് സ്നേഹമധുരം പങ്കിട്ടു.

ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ രാവിലെ പത്തരയോടെ ക്ലിഫ്ഹൗസിലെത്തി ആശംസകൾ നേർന്നു. പിണറായി വിജയൻ പൂച്ചെണ്ട് നൽകിയാണ് ഗവർണറെ വരവേറ്റത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ ഗവർണറെ സ്വീകരിച്ചു. വീതിക്കസവുള്ള മുണ്ടും ഷാളും പിണറായി ഗവർണർക്ക് നൽകി. വീണാവിജയൻ ഷാൾ അണിയിച്ചു. രാജ്ഭവന്റെ ഔദ്യോഗിക മുദ്ര ആലേഖനം ചെയ്ത പേപ്പറിൽ അച്ചടിച്ച പിറന്നാൾ ആശംസ ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നിലവിളക്കും സമ്മാനമായി നൽകി. കുടുംബത്തിനൊപ്പം ചിത്രവുമെടുത്ത് വിശേഷങ്ങളും പങ്കുവച്ചാണ് ഗവർണർ മടങ്ങിയത്.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, ലോകസഭ സ്പീക്കർ ഓം ബിർല, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ ആശംസ അറിയിച്ചു. രാവിലെ പതിവുപോലെ എത്തിയ മുഖ്യമന്ത്രി പിറന്നാളും മന്ത്രിസഭ വാർഷികവും പ്രമാണിച്ച് ഓഫീസിൽ കേക്കുമുറിച്ചു. ജീവനക്കാർക്കെല്ലാം കേക്ക് നൽകി. സന്ദർശകരെ സ്വീകരിച്ചു. ഫയലുകൾ പരിശോധിച്ചു. യോഗങ്ങളിൽ പങ്കെടുത്തു. പിണറായിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രിയ സഖാവ് പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പിണറായി വിജയന്റെ ചെലവിൽ സദ്യയൊരുക്കി. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനം. എന്നാൽ, യഥാർത്ഥ ജന്മദിനം മേയ് 24നാണെന്ന് അദ്ദേഹം മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. മുണ്ടയിൽ കോരൻ- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24നായിരുന്നു പിണറായി വിജയന്റെ ജനനം.


Source link

Related Articles

Back to top button