KERALAM

അമ്മ കൊലപ്പെടുത്തിയ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവം; പിതൃസഹോദരനെ കനത്ത സുരക്ഷയിൽ തെളിവെടുപ്പിന് എത്തിച്ചേക്കും

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതൃസഹോദരനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും. മൂന്ന് ദിവസത്തേക്കാണ് ഇയാളെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കുട്ടിയുടെ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലായിരുന്നു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ജനരോക്ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും കുട്ടിയുടെ പിതൃ സഹോദരനെ തെളിവെടുപ്പിനായി പീഡിപ്പിച്ച സ്ഥലങ്ങളിൽ എത്തിക്കുക.

കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അതിക്രൂര പീഡനത്തിനിരയായിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നത്. ഇതിനുപിന്നാലെ തന്നെ കുട്ടിയുടെ ബന്ധുക്കളെയും നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് പേരെ സ്റ്റേഷനിൽ വിളിപ്പിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് പിതൃസഹോദരനാണെന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ ബാലനീതി, പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വെളളിയാഴ്ച കുട്ടിയുടെ അമ്മയെ മൂഴുക്കുളം പാലത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പാലത്തിന്റെ മദ്ധ്യഭാഗത്ത് എത്തുന്നതിന് മുമ്പ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിന് അമ്മ മൊഴി നൽകിയിരുന്നു. തെളിവെടുപ്പിനിടെ പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. പത്ത് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. സ്വന്തം മകൾ അതിക്രൂര പീഡനത്തിനിരയായത് അറിഞ്ഞിരുന്നില്ലെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിതമായി താത്പര്യം കാണിച്ചത്,​ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെ‌ഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.


Source link

Related Articles

Back to top button