KERALAMLATEST NEWS

തലയ്ക്ക് പത്ത് ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു, 24 പേർ കീഴടങ്ങി

റായ്‌പൂർ: ജാർഖണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവിനെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്ന

പപ്പു ലൊഹാറയെയാണ് വധിച്ചത്. വിമത മാവോയിസ്റ്റ് സംഘടനയായ ജാർഖണ്ഡ് ജൻ മുക്തി പരിഷത്തിന്റെ നേതാവായിരുന്നു. ലത്തേഹാറിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ പ്രഭാത് ഗഞ്ചു എന്ന നേതാവിനെയും വധിച്ചു. ഗഞ്ചുവിന്റെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ഒരാളെ അറസ്റ്ര് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ലത്തേഹാറിൽ ഓപ്പറേഷൻ തുടരുകയാണ്. അതിനിടെ, വെള്ളിയാഴ്ച രാത്രിയിൽ, ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ 24 മാവോയിസ്റ്റുകൾ പൊലീസിനുമുമ്പിൽ കീഴടങ്ങി. ഛത്തീസ്ഗഢിൽ നിരോധിത സംഘടനയായ സി.പി.ഐ- മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) കഴിഞ്ഞ ദിവസം ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായാട്ടായിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ കഴിഞ്ഞ ദിവസം സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്ത നാല് മുതിർന്ന മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഛത്തീസ്ഗഢിൽ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്. ഛത്തീസ്ഗഢ് സർക്കാർ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു.


Source link

Related Articles

Back to top button