ഓപ്പറേഷൻ സിന്ദൂർ ലോകത്തെ ബോധ്യപ്പെടുത്തും; ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന ഭീകരവാദ പ്രശ്‌നങ്ങളും ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച സാഹചര്യങ്ങളും ആഗോള പങ്കാളികളെ ബോധ്യപ്പെടുത്തുമെന്ന് ശശി തരൂർ. സർവകക്ഷി സംഘവുമായി ഗയാനയിലേക്ക് പുറപ്പെടുംമുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ആഗോളതലത്തിൽ അതിനുള്ള പ്രസക്തിയും ഉയർത്തിക്കാട്ടും. ഭീകരതയ്ക്കു മുന്നിൽ നാം നിശബ്‌ദരാകില്ലെന്ന സന്ദേശം ലോകത്തിന് നൽകണം. സത്യത്തിന് മുകളിൽ നിസ്സംഗത വിജയിക്കില്ല. ഇത് സമാധാനത്തിന്റെയും പ്രത്യാശയുടെയും ദൗത്യമാണ്.
ട്രംപിന്റെ ഇടപെടൽ
റഷ്യയോട് വിശദീകരിച്ചു
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടെന്ന വിഷയത്തിൽ വിശദീകരണവുമായി റഷ്യയിലെത്തിയ സർവകക്ഷി പ്രതിനിധി സംഘം.
സംഘർഷമുണ്ടാകുമ്പോൾ രാഷ്ട്രത്തലവന്മാർ പരസ്പരം സംസാരിക്കുന്നത് പതിവാണെന്ന് പ്രതിനിധി സംഘത്തെ നയിച്ച ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു. പക്ഷേ, അവസാന തീരുമാനമെടുക്കുന്നത് അതത് രാജ്യങ്ങളായിരിക്കും.
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും അടൽ ബിഹാരി വാജ്‌പേയിയും നരേന്ദ്ര മോദിയും അടക്കം എല്ലാ പ്രധാനമന്ത്രിമാരും ശാശ്വത സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചെന്ന് കനിമൊഴി ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ, സമാധാന ചർച്ചകൾ നടക്കുമ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളുണ്ടായി. അതെല്ലാം പാകിസ്ഥാനുമായി ബന്ധപ്പെട്ടിരിക്കുന്നു.
പഹൽഗാം ആക്രമണത്തിന് മറുപടി നൽകാതെ ഇന്ത്യയ്ക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇന്ത്യ പ്രതികരിച്ചത് ഉത്തരവാദിത്വത്തോടെയാണ്. സാധാരണക്കാരെയും സൈനിക താവളങ്ങളെയും ഒഴിവാക്കിയെന്നും കനിമൊഴി റഷ്യയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഘാംഗങ്ങൾ മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ജെ.ഡി.യു നേതാവ് സഞ്ജയ് ഝാ എം.പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെത്തി.ജപ്പാനിലെ ഇന്ത്യൻ വംശജരുമായും സംവദിച്ചു. ടോക്യോയിലെ താമാ ശ്‌മശാനത്തിൽ സ്വാതന്ത്ര്യ സമര സേനാനി റാസ് ബെഹാരി ബോസിന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
Source link