കാണാമറയത്ത് ഇന്നും കൈരളി

എം.എച്ച്. വിഷ്‌ണു | Sunday 25 May, 2025 | 12:58 AM
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ചരക്കുകപ്പലായിരുന്ന എം.വി കൈരളി അറബിക്കടലിൽ കാണാതായി 46 വർഷമായിട്ടും ദുരൂഹത തീർന്നിട്ടില്ല. 23 മലയാളികളുൾപ്പെടെ 51 ജീവനക്കാരുണ്ടായിരുന്നു.
കേരള ഷിപ്പിംഗ് കോർപറേഷന്റെ കപ്പൽ 1979 ജൂൺ 30ന് ഗോവയിൽ നിന്ന് 20,583 ടൺ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖം വഴി കിഴക്കൻ ജർമ്മിനിയിലെ റോസ്റ്രോക്കിലേക്ക് പോയതാണ്. ഇന്ധനം നിറയ്ക്കാൻ കപ്പൽ ജിബൂട്ടിയിലെത്തിയില്ല. പിന്നീടിതുവരെ ഒരു വിവരവുമില്ല. തിരമാലകളിൽ പെട്ട് തകർന്നതാണെന്നും കടൽക്കൊള്ളക്കാർ റാഞ്ചിയതാണെന്നുമൊക്കെ വാദങ്ങളുണ്ടെങ്കിലും ഇതുവരെ വ്യക്തതയില്ല. ഒരു തെളിവും അവശേഷിപ്പിക്കാതെ കൈരളി കടലാഴങ്ങളിലേക്ക് പോയെന്നാണ് നിഗമനം.
കടലിൽ മുങ്ങിയെങ്കിൽ കപ്പലിൽ നിന്നുള്ള എണ്ണപ്പാട നാവികസേനയുടെ വിമാനങ്ങൾ കാണേണ്ടതായിരുന്നു. കൊള്ളക്കാർ തട്ടിയെടുത്തെങ്കിൽ മോചനദ്രവ്യം ആവശ്യപ്പെട്ടേനെ. മറിഞ്ഞെങ്കിൽ കണ്ടെയ്നറുകൾ കടലിൽ ഒഴുകാനുമിടയുണ്ടായിരുന്നു. ഒരു തുമ്പും ബാക്കിവയ്ക്കാതെ കൈരളി കപ്പൽ എങ്ങോട്ടു പോയിമറഞ്ഞെന്ന് ഇപ്പോഴും ദുരൂഹം.
കോട്ടയം ഉപ്പൂട്ടിക്കവല സർപ്പക്കളത്തിൽ മരിയദാസ് ജോസഫായിരുന്നു ക്യാപ്‌റ്റൻ. 1976ൽ 5.81കോടിക്ക് നോർവെയിൽ നിന്ന് പഴയ കപ്പൽ വാങ്ങി കൈരളി എന്നു പേരിട്ടതാണ്. ഗോവയിൽ നിന്ന് 500 മൈലിലേറെ പിന്നിട്ടശേഷമാണ് കാണാതായത്. എൻജിനിലെ ബോയിലർ ഫീഡ് പൈപ്പ് പൊട്ടിയെന്നും തകരാർ പരിഹരിച്ചെന്നുമാണ് ക്യാപ്റ്റന്റെ അവസാനസന്ദേശം. ജൂലായ് 8ന് ജിബൂട്ടിയിലെത്തേണ്ട കപ്പൽ 15നും എത്താതിരുന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.
യെമനിലെ സെക്രോത്ര ദ്വീപിനടുത്തുകൂടി കൈരളിയെപ്പോലൊരു കപ്പൽപോയെന്ന വിവരത്തെ തുടർന്നുള്ള അന്വേഷണവും ഫലംകണ്ടില്ല. കൂറ്റൻ തിരമാലകളിൽപെട്ട് കപ്പൽ തകർന്ന് മുങ്ങിയതാവാമെന്നാണ് ഷിപ്പിംഗ് കോർപറേഷൻ നിയോഗിച്ച വിദഗ്ദ്ധസംഘം വിലയിരുത്തിയത്. കപ്പലിലെ റഡാർ തകരാറാലിയാരുന്നെന്ന വിവരം പിന്നീട് പുറത്തുവന്നു. കപ്പലിന്റെ ശേഷിയേക്കാൾ അധികം ഇരുമ്പയിര് കയറ്റിയെന്നും പുറത്തായി. പഴഞ്ചൻകപ്പൽ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ആരോപണമുയർന്നു. ഇൻഷ്വറൻസ് തുകയായി 6.40 കോടി കിട്ടി.
ഉത്തരമില്ലാതെ…
പ്രത്യേക അറകളിൽ സൂക്ഷിക്കുന്ന ഇരുമ്പയിര് സ്ഥാനംതെറ്റി കപ്പൽമറിയാനിടയില്ലെന്ന് വിദഗ്ദ്ധർ
കപ്പൽ കാണാതായ മേഖലയിൽ ഒരുമാസത്തോളം കടൽ പ്രക്ഷുബ്ദ്ധമായിരുന്നില്ല, കാലാവസ്ഥ ശാന്തം
കൊള്ളക്കാർ കപ്പൽ തട്ടിയെടുത്ത് ജീവനക്കാരെ അപായപ്പെടുത്തി, കപ്പൽ പൊളിച്ചുവിറ്റിരിക്കാം
കടലിൽ മുങ്ങിയ കപ്പലുകൾ കണ്ടെത്തുന്ന പര്യവേക്ഷകരൊന്നും കൈരളിയെ കണ്ടെത്തിയിട്ടില്ല
Source link