ഹോമിയോ മേഖലയ്ക്ക് പ്രാധാന്യം നൽകണം: മന്ത്രി വീണ

തിരുവനന്തപുരം: ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോക ഹോമിയോ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലത്ത് ഹോമിയോപ്പതി രംഗത്ത് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 40 ഡിസ്‌പെൻസറികൾ കൂടി സജ്ജമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോപ്പതി സ്ഥാപനങ്ങൾ സ്ഥാപിച്ചു. 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത് ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി.ബീന, ഡോ. കെ.എസ്.പ്രിയ, ഡോ. ടി.ഡി.ശ്രീകുമാർ, ഡോ. ടി.കെ.വിജയൻ, ഡോ. ആർ.ജയനാരായണൻ, ഡോ. ശോഭാ ചന്ദ്രൻ, ഡോ. വി.കെ.പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.
കേരളം - ക്യൂബ സഹകരണം: ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: ആരോഗ്യ, കായിക രംഗത്തെ സഹകരണത്തിന്റെ ഭാഗമായി കേരളവും ക്യൂബയും ധാരണാപത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത്നടന്ന ചർച്ചയിൽ ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യൂലേരയും കായിക യുവജനകാര്യ ഡയറക്ടർ പി. വിഷ്ണുരാജുമാണ് ഒപ്പുവച്ചത്. മന്ത്രി വീണ ജോർജിന്റെ സാന്നിദ്ധ്യത്തിൽ ക്യൂബൻ അംബാസഡറും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും ധാരണാപത്രം കൈമാറി. ബോക്സിംഗ് പരിശീലന ക്യാമ്പുകൾ, വോളിബോൾ സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടി, സ്പോർട്സ് അനലിറ്റിക്സ് വർക്ക്ഷോപ്പ്, ചെസ് എക്സ്പോഷർ ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കും.
Source link