കൊച്ചിയിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്ത് നിന്ന് പോയ എംഎസ്‌സി എൽസാ 3 കപ്പൽ; 15 ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മെെൽ അകലെ അറബിക്കടലിൽ കപ്പൽ മറിഞ്ഞു. 15 ജീവനക്കാരെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡ് ശ്രമം തുടരുകയാണ്. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് മറിഞ്ഞതെന്നാണ് വിവരം. കപ്പലിൽ 24 പേർ ഉണ്ടായിരുന്നെന്നാണ് സൂചന. ഇതിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്ടറും രക്ഷപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തൂക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി 10നാണ് കപ്പൽ കൊച്ചിയിൽ എത്തേണ്ടിയിരുന്നത്. നിലവിൽ കേരളാ തീരത്തിനടുത്ത് കടലിൽ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പൽ. മറെെൻ ഗ്യാസ് ഓയിൽ, വെരി ലോ സൾഫർ ഫ്യുവൽ എന്നിവയാണ് മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. കാർഗോയ്ക്ക് അടുത്തേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്.
കോസ്റ്റ് ഗാർഡ് വിവരം നൽകിയതിനെത്തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. തീരത്ത് കണ്ടെയ്‌നറുകൾ കണ്ടാൽ പൊലീസിനെ അറിയിക്കുകയോ 112ൽ വിളിക്കുകയോ ചെയ്യണം. തീരത്ത് കർശന ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആറുമുതൽ എട്ട് കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ വീണതെന്നാണ് വിവരമെന്ന് സംസ്ഥാന ദുരന്ത നിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു.
Source link