കൊലപാതക ശ്രമക്കേസിൽ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ

മൂവാറ്റുപുഴ: വാളകം അമ്പലംപടി ഭാഗത്ത് ഒരുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന രണ്ടുപേർ കൊലപാതക ശ്രമക്കേസിൽ പിടിയിലായി. ഇടുക്കി വണ്ണപ്പുറം കാരിക്കുഴിയിൽ വീട്ടിൽ സൈമണിന്റെ ഭാര്യ രാജമ്മ (49 ), ആലുവ പവർഹൗസിന് സമീപം കാട്ടിപ്പറമ്പിൽ വീട്ടിൽ നിക്സൺ ഫ്രാൻസിസ് ( 51) എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. പീരുമേട് സ്വദേശിയായ ജസ്റ്റിനെ രാജമ്മയും നിക്സണും ചേർന്ന് വാളകത്തെ വാടകവീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 22ന് രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സുഹൃത്തുകളായ മൂവരും മദ്യപിച്ചതിന് ശേഷമുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതികളെ മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇവരെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ കെ. അനിൽ, പി.സി. ജയകുമാർ, ദിലീപ്കുമാർ, എ.എസ്.ഐമാരായ സി.കെ. മീരാൻ, ദീപാ മോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, ബിനിൽ എൽദോസ്, കെ.ടി. നീജാസ്, രഞ്ജിത് രാജൻ, ശ്രീജു രാജൻ എന്നിവരുണ്ടായിരുന്നു.
Source link