റഫി പാട്ടുകൾ പാടി 10,000 വേദികൾ പിന്നിട്ട് ഉസ്മാൻ

കെ.എൻ.സുരേഷ് കുമാർ | Saturday 24 May, 2025 | 2:11 AM
കോഴിക്കോട്: ഹിന്ദിയിൽ അത്ര പരിജ്ഞാനമില്ലെങ്കിലും ഉസ്മാൻ കോഴിക്കോട് ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫിയുടെ പാട്ടുകൾ അതിമനോഹരമായി പാടും.
റഫിയുടെ പാട്ടുകൾ മാത്രമേ പാടൂ. നല്ലളം മാളിയേക്കൽ വീട്ടിൽ ഉസ്മാൻ എഴുപത് വയസിനിടെ പതിനായിരത്തിലധികം വേദികളിൽ പാടി. ഒരു വേദിയിൽ ചിലപ്പോൾ ഇരുപതോളം പാട്ടുകൾ വരെ പാടാറുണ്ട്. നാല് പതിറ്റാണ്ടായി ഈ സംഗീതസപര്യ. ഏഴാംക്ളാസിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കിടയിൽ പാടിതുടങ്ങിയതാണ്. പലരും നിർബന്ധിച്ചപ്പോൾ, കല്യാണ വീടുകളിലും പാടി. എട്ടിൽ പഠനം നിറുത്തി വെൽഡിംഗ് ജോലിക്കുൾപ്പെടെ പോയപ്പോഴും ചുണ്ടിൽ റഫിയുടെ ഗാനമധുരമായിരുന്നു. ഉസ്മാന്റെ കഴിവ് മനസിലാക്കിയ സുഹൃത്തുക്കൾ നാട്ടിലെ കലാസമിതി വാർഷികത്തിന് വേദിയിൽ പാടാൻ അവസരമൊരുക്കി. ഇരുപതാം വയസിൽ കിട്ടിയ ഈ പരിപാടിക്കു ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ചൗദ് വി കാ ചാന്ദ് ഹോ, യാ അപ്താബ് ഹോ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ പാടി. സാനിറ്ററി ഷോപ്പ് നടത്തുന്ന ഉസ്മാൻ ഇപ്പോഴും പാട്ടുപഠിക്കുന്നുണ്ട്. ഭാര്യ: സുഹ്റ. മക്കൾ: ഷാനില, ഷമർജാൻ, ഷബ്ന, ഷംജാദ്. ഷമർജാനും പാടും.
തുണയായത് ആകാശവാണി
ആകാശവാണിയിലെ പാട്ട് കേട്ടാണ് റഫിയിൽ ആകൃഷ്ടനായത്. പല പാട്ടുകളും മനഃപാഠമാക്കി. കോഴിക്കോട്ട് താമസമാക്കിയ ഹിന്ദി ഗായകൻ ശരത്ചന്ദ്ര ആർ മറാഠെയുടെ ശിഷ്യത്വത്തിൽ എട്ടു കൊല്ലത്തോളം പാട്ടും സി.എം. വാടിയിലിന്റെ ശിഷ്യത്വത്തിൽ ഹാർമോണിയവും പഠിച്ചു. മാപ്പിളപ്പാട്ടുകാരായ വി.എം. കുട്ടി, ഉമ്മർകുട്ടി, പള്ളിക്കൽ മൊയ്തീൻ എന്നിവർക്കൊപ്പവും പ്രവർത്തിച്ചു.
റഫിയുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. ഓ ദുനിയാ കേ രഖ് വാലേ… തുടങ്ങിയ പാട്ടുകൾ ആരാധകർക്ക് ഇന്നും ഹരമാണ്.
-ഉസ്മാൻ, കോഴിക്കോട്
Source link