KERALAMLATEST NEWS

മലയാളികളുടെ പ്രിയപ്പെട്ട നഗരത്തിന് റെയിൽവെയുടെ സർപ്രൈസ്; വരുന്നു പുതിയ വന്ദേഭാരത് സർവീസ്

ബംഗളൂരു: ഏറ്റവും കൂടുതൽ മലയാളികൾ ജോലിക്കായി ആശ്രയിക്കുന്ന നഗരമാണ് ബംഗളൂരു. കേരളത്തിൽ നിന്നുള്ളവരെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ നഗരത്തിലേക്ക് ജോലി ചെയ്യാനായി എത്തുന്നുണ്ട്. കൂടുതൽ പേരും ഐടി മേഖലയിലാണ് ജോലി നോക്കുന്നത്. ഇപ്പോഴിതാ ബംഗളൂരുവിലുള്ളവർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. കർണാടകയിലെ പതിനൊന്നാമത്തെ വന്ദേഭാരത് സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവെ. ബംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കാണ് സർവീസ്.

യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യത്തെത്തുടർന്നാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്. കർണാടക മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും യാത്രാ സമയം കുറയ്ക്കുന്നതിലൂടെയും ദൈനംദിന യാത്രക്കാർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ബിസിനസ്സ് യാത്രക്കാർ എന്നിവർക്ക് പുതിയ വന്ദേഭാരതിന്റെ സേവനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ബെലഗാവി എംപി ജഗദീഷ് ഷെട്ടാറാണ് സർവീസ് പ്രഖ്യാപിച്ച കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും മറ്റുള്ളവരും ചേർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് പുതിയ വന്ദേഭാരതിനായി അഭ്യർത്ഥിച്ചിരുന്നു. 2023 നവംബറിൽ ഈ റൂട്ടിൽ ട്രയൽ റൺ നടത്തിയിരുന്നു. തുടക്കത്തിൽ ധൻവാദ് റൂട്ടിലോടുന്ന സർവീസ് വിപുലീകരിക്കാനാണ് പരിഗണിച്ചതെങ്കിലും പകരം പുതിയ സർവീസ് പ്രഖ്യാപിക്കുകയായിരുന്നു. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന് അംഗീകാരം നൽകിയതിൽ ബെലഗാവി എംപി ജഗദീഷ് ഷെട്ടാർ കേന്ദ്ര സർക്കാരിനോട് സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.

പുതിയ ബംഗളൂരു-ബെലഗാവി സർവീസ് ദിവസേന സർവീസ് നടത്തും. രാവിലെ ബെലഗാവിയിൽ നിന്നും സർവീസ് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിൽ നിന്ന് മടങ്ങും. ലോണ്ട, ധർവാദ്, ഹുബ്ബള്ളി, ഹാവേരി, ദാവൻഗരെ, തുമകുരു, യശ്വന്ത്പൂർ എന്നീ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പുണ്ടാകും. കൃത്യമായ സമയക്രമവും ഉദ്ഘാടന തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചെയർ കാറിന് ഏകദേശം 1,500 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,500 രൂപയും നിരക്കുകൾ കണക്കാക്കുന്നു. ബെലഗാവിയിലായിരിക്കും ട്രെയിനിന്റെ പ്രാഥമിക അറ്റകുറ്റപ്പണികൾ നടത്തുക. തുടക്കത്തിൽ എട്ട് കോച്ചുകൾ ഉൾപ്പെടുന്ന ഈ ട്രെയിനിൽ യാത്രക്കാരുടെ ആവശ്യാനുസരണം വികസിപ്പിക്കാൻ കഴിയും.


Source link

Related Articles

Back to top button