എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ഐബി ഉദ്യോഗസ്ഥയോട് ആവർത്തിച്ച് ചോദിച്ചു; പ്രതിയുടെ ചാറ്റ് പുറത്ത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്തിന്റെ ഫോണിലെ ചാറ്റ് പൊലീസിന് ലഭിച്ചു. എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് പെൺകുട്ടിയോട് ചോദിച്ചത് ചാറ്റിലുണ്ട്.
എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് പെൺകുട്ടിയോട് ആവർത്തിച്ച് ചോദിക്കുകയാണ്. മരിക്കുമെന്ന് പെൺകുട്ടി മറുപടിയും നൽകി. പ്രതിയുടെ ടെലഗ്രാം ചാറ്റാണ് പുറത്തുവന്നത്. എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് പെൺകുട്ടി യുവാവിനോട് പറഞ്ഞു. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ വിവാഹം കഴിക്കാനാകൂവെന്ന് സുകാന്ത് മറുപടി നൽകി. തുടർന്ന് ഞാൻ എന്ത് ചെയ്യണമെന്ന് പെൺകുട്ടി ചോദിക്കുമ്പോൾ നീ പോയി ചാകണം, നീ എന്ന് ചാകുമെന്ന് ചോദിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ പാളത്തിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.
പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയതിന്റെ തെളിവുകളും സുകാന്തും പെൺകുട്ടിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഉൾപ്പെടെ പൊലീസിന് ലഭിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തിനോടാണ് ഐ ബി ഉദ്യോഗസ്ഥ സംസാരിച്ചിരുന്നത്. സുകാന്തിന്റെ പങ്ക് പുറത്തുവന്നശേഷം ഇയാൾ ഒളിവിലാണ്. ഇയാളെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
കോടതി ഇന്നലെ സുകാന്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. തിങ്കളാഴ്‌ചവരെയാണ് സുകാന്തിന്റെ അറസ്റ്റ് തടഞ്ഞത്. തിങ്കളാഴ്‌ചയാണ് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് പറയുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പേട്ട പൊലീസ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Source link