ഹോട്ടലിൽ മോഷ്‌ടിക്കുന്നതിനിടെ വിശപ്പ്; ഭക്ഷണമുണ്ടാക്കി കഴിച്ചു, സിസിടിവി കണ്ടതോടെ ഓടി

പാലക്കാട്: ഹോട്ടലിൽ പണം മോഷ്‌ടിക്കാനെത്തിയയാൾ ഭക്ഷണം കഴിക്കുന്നതിനിടെ സിസിടിവി ക്യാമറ കണ്ട് ഓടി രക്ഷപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. പാലക്കാട് ചന്ദ്രനഗർ ജംഗ്‌ഷനിൽ നിന്ന് 100 മീറ്റർ മാറി ദേശീയപാതയോരത്തെ ഹോട്ടലിലാണ് മോഷണം നടത്താനായി പ്രതിയെത്തിയത്.
ജീവനക്കാർ ഹോട്ടൽ അടച്ച് പോയശേഷം പിൻവാതിൽ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. ആദ്യം ഹോട്ടലിന്റെ മുന്നിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം മുഴുവൻ മോഷ്‌ടിച്ചു. മേശയിലുണ്ടായിരുന്ന ചാർജറും ഇയാളെടുത്തു. ശേഷം അടുക്കളയിലെത്തി ഓംലറ്റ് കഴിച്ചെന്നും ഫ്രിഡ്‌ജിലുണ്ടായിരുന്ന ബീഫ് പുറത്തെടുത്ത് പാചകം ചെയ്‌ത് കഴിച്ചുവെന്നുമാണ് വിവരം.
പാചകം ചെയ്‌ത ബീഫ് മേശയിൽ ഇരിക്കുന്നത് രാവിലെ ജീവനക്കാർ കണ്ടു. ഇതോടെ സംശയം തോന്നി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ മോഷ്‌ടാവ് ഹോട്ടലിനുള്ളിലേക്ക് കടക്കുന്നതും പണം മോഷ്‌ടിക്കുന്നതും പതിഞ്ഞിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്‌ത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സിസിടിവി ക്യാമറയുള്ള വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ സ്ഥലംവിട്ടെന്നുമാണ് കസബ പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മോഷ്‌ടാവിന്റെ മുഖം വ്യക്തമല്ല. വയോധികനാണെന്നാണ് പൊലീസ് പറഞ്ഞത്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Source link