കേരളത്തിലെ യാത്രക്കാർക്ക് റെയിൽവെയുടെ സർപ്രൈസ്; വന്ദേഭാരതിൽ വ്യാഴാഴ്ച മുതൽ പുതിയ മാറ്റം

തിരുവനന്തപുരം: തിരക്ക് കൂടുന്ന സാഹചര്യം പരിഗണിച്ച് മംഗലാപുരം – തിരുവനന്തപുരം (20631-20632) വന്ദേഭാരത് ട്രെയിനിൽ എട്ട് കോച്ചുകൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച മുതൽ 16 കോച്ചുകളുമായാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.
ഒരു എക്‌സിക്യൂട്ടീവ് ചെയർകാറും ഏഴ് ചെയർകാറുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതോടെ 14 ചെയർകാറുകളും രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും മംഗലാപുരം ട്രെയിനിലുണ്ടാകും. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.
ഈ മാസം ആദ്യമാണ് മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായത്. യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായിരുന്നു. എട്ട് കോച്ചുകൾ കൂടി വന്നതോടെ 530 സീറ്റുകളാണ് അധികമായി ലഭിക്കുന്നത്.
മംഗലാപുരത്ത് നിന്ന് രാവിലെ 6.25ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 3.05നാണ് തിരുവനന്തപുരത്ത് എത്തുക. തിരികെ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗലാപുരത്ത് എത്തും. നിലവിലെ 16 കോച്ചുള്ള സർവീസ് ലാഭകരമാണെങ്കിൽ 20 കോച്ചുകളുള്ള ട്രെയിൻ മംഗലാപുരം റൂട്ടിൽ അനുവദിക്കും.
Source link