‘ആചാരം വ്യത്യസ്തമായാലും ഇസ്‌ലാം, ഇസ്‌ലാം തന്നെ’: സർക്കാർവാദത്തിനെതിരെ സുപ്രീം കോടതി നിരീക്ഷണം

ന്യൂഡൽഹി ∙ മറ്റിടങ്ങളിലെ മുസ്‌ലിംകളിൽനിന്നു വ്യത്യസ്തരായ ഗോത്ര മുസ്‌ലിംകളുടെ സംരക്ഷണംകൂടി കണക്കിലെടുത്താണു വഖഫ് നിയമഭേദഗതിയെന്ന കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതി വാക്കാൽ തിരുത്തി. വ്യത്യസ്ത ആചാരങ്ങൾ പിന്തുടരുന്ന ഗോത്ര മുസ്‌ലിം ആയാലും ഇസ്‌ലാം വിശ്വാസി എല്ലായിടത്തും ഇസ്‌ലാം തന്നെയാണെന്ന് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് എ.ജി. മസി നിരീക്ഷിച്ചു.ഗോത്ര മുസ്‌ലിംകളുടെ സംരക്ഷണത്തിനും വഖഫ് ഭേദഗതിയിൽ ശ്രമിച്ചിട്ടുണ്ടെന്നാണു കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത വാദിച്ചത്. പട്ടികവർഗത്തിന്റെ ഭൂമി വഖഫാക്കാൻ പറ്റില്ലെന്ന നിയമത്തിലെ 3 ഇ വ്യവസ്ഥ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം ഇല്ലാതെയാണു പാർലമെന്റിൽ പാസാക്കിയതെന്ന ഹർജിക്കാരുടെ വിമർശനത്തിനിടെയാണു ഗോത്ര മുസ്‌ലിം വിഷയം എസ്ജി ഉന്നയിച്ചത്.വഖഫിലെ സമർപ്പണത്തിനു സ്ഥിരസ്വഭാവമുണ്ട്. ഗോത്ര മുസ്‌ലിംകൾക്കു വ്യത്യസ്ത ആചാരങ്ങളുണ്ടെന്നു ജെപിസി വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്ജി വാദിച്ചു. എന്നാൽ, ഇതു ശരിയായി തോന്നുന്നില്ലെന്ന് ജസ്റ്റിസ് മസി പറഞ്ഞു. ഗോത്രഭൂമി തട്ടിപ്പിലൂടെ വകമാറ്റിയാൽ അതിനു വേറെ പരിഹാരമുണ്ടെന്നും കോടതി പറഞ്ഞു.റജിസ്ട്രേഷൻ വീഴ്ചയ്ക്ക് സമുദായമല്ല ഉത്തരവാദി അതിനിടെ, വഖഫ് സ്വത്തുക്കൾക്കു റജിസ്ട്രേഷൻ വേണമെന്ന വ്യവസ്ഥ 1923 മുതലുണ്ടായിരുന്നിട്ടും ഇക്കാര്യത്തിൽ എന്തുകൊണ്ടു വീഴ്ചയുണ്ടായെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഹർജിക്കാരോടു ചോദിച്ചു. സംസ്ഥാന സർക്കാരുകൾ വരുത്തിയ വീഴ്ചയ്ക്കു സമുദായത്തെത്തന്നെ ശിക്ഷിക്കുന്നതാണ് ഇപ്പോഴത്തെ ഭേദഗതികളെന്നായിരുന്നു ഹർജിക്കാരുടെ മറുപടി.
Source link