ചാരവൃത്തി: ജ്യോതിയുടെ മുംബൈ സന്ദർശനങ്ങളിൽ വിശദ അന്വേഷണം

മുംബൈ ∙ പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര പലതവണ മുംബൈ സന്ദർശിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. കഴിഞ്ഞ വർഷം ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ മാത്രം മൂന്നു തവണയാണ് നഗരത്തിലെത്തിയത്. വഴിയോരങ്ങൾ വിശദമായി ചിത്രീകരിച്ചതിനൊപ്പം റെയിൽവേ സ്റ്റേഷൻ ദൃശ്യങ്ങളും പകർത്തി. ഒരു കാലത്ത് മുംബൈയെയും പാക്കിസ്ഥാനിലെ പെഷവാറിനേയും ബന്ധിപ്പിച്ചിരുന്ന ട്രെയിനാണെന്ന് പഞ്ചാബ് മെയിലിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ട്. 2023ൽ ഗണേശ ചതുർഥി ആഘോഷക്കാലത്ത് നഗരത്തിലെത്തി ലക്ഷക്കണക്കിനു വിശ്വാസികൾ എത്തുന്ന പന്തലുകളുടെ പ്രവേശന കവാടം, പുറത്തേക്കുള്ള വഴികൾ എന്നിവ വിശദമായി ചിത്രീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ഉയർത്തിയിട്ടുണ്ട്. ജ്യോതിയിൽ നിന്ന് പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകൾ പ്രത്യേക ടൂളുകൾ ഉപയോഗിച്ചാണ് കണ്ടെത്തിയത്. മുംബൈ, പഹൽഗാം, രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവയുടെ ഫോട്ടോകളും വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ചാരവൃത്തി നടത്തിയതിന് ഇന്ത്യ പുറത്താക്കിയ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ എഹ്സാനുൽ റഹിം എന്ന ഉദ്യോഗസ്ഥനെ ഓപറേഷൻ സിന്ദൂർ ആരംഭിച്ചതിന്റെ തലേന്ന് ജ്യോതി സന്ദർശിച്ചിരുന്നു.
Source link