പാർട്ടി കഴിഞ്ഞാൽ യുവതികളുൾപ്പടെ പോകുന്നത് ചില ഫ്ലാറ്റുകളിലേക്ക്, ആഡംബര വാഹനങ്ങളും മറയാക്കുന്നു

കൊച്ചി: പൊലീസ്, എക്സൈസ് നിരീക്ഷണം ശക്തമായതോടെ ഡി.ജെ പാർട്ടികൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്നവർ പുതിയ താവളങ്ങളിലേക്ക് ചേക്കേറുന്നു. ഏതാനും മാസമായുള്ള നിരീക്ഷണത്തിലാണ് സംശയം ബലപ്പെട്ടത്.
ലഹരി ഉപയോഗിക്കുന്നവർ ഡി.ജെ പാർട്ടികളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ടെങ്കിലും പാർട്ടിക്ക് ശേഷം മറ്റിടങ്ങളിൽ പോയി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന. ഇതേപ്പറ്റി ലഭ്യമായ വിവരങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ഇന്റലിജൻസ് വൃത്തങ്ങൾ.
കൊച്ചിയിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ഡി.ജെ പാർട്ടികളിൽ ലഹരി ഉപയോഗം വ്യാപകമായിരുന്നു. എം.ഡി.എം.എ, ആംഫിറ്റമിൻ, കൊക്കെയ്ൻ തുടങ്ങിയ മുന്തിയയിനം ലഹരി പാർട്ടികളിൽ നുരയുന്നു. എക്സൈസും പൊലീസും നിരീക്ഷണം ശക്തമാക്കുകയും ഹോട്ടലുടമകൾക്ക് താക്കീത് നൽകുകയും ചെയ്തതോടെയാണ് സ്ഥിതിമാറി. ഡി.ജെ പാർട്ടികളിൽ ലഹരി കണ്ടെത്തിയാൽ അബ്കാരി ആക്ടിലെ 25 വകുപ്പ് പ്രകാരം ഹോട്ടലുടമകളെയും പ്രതി ചേർക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ ഹോട്ടലുകൾ ജാഗ്രതയിലായി.
വനിതാ ബൗൺസർമാരും
ഡി.ജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആഡംബര ഹോട്ടലുകളിൽ വനിതാ ബൗൺസർമാരുടെ നിരീക്ഷണമുണ്ട്. പാർട്ടികളിൽ ലഹരിനുണയാനെത്തുന്ന യുവതികളെ നിരീക്ഷിക്കാനാണിത്. പരിപാടി മൂർദ്ധന്യത്തിലെത്തുമ്പോഴാണ് ലഹരി ഉപയോഗിക്കുന്നത്. മദ്യത്തിൽ കലർത്തി കഴിക്കുന്നതും പതിവാണ്. മുന്തിയ ആഡംബര ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളിൽ സിനിമാതാരങ്ങളും ഫാഷൻ പ്രമുഖരും ഐ.ടി പ്രൊഫഷണലുകളും പങ്കെടുക്കുന്നു. ഇവരിൽ ചിലർക്ക് ലഹരിയോടാണ് പ്രിയം.
ആഡംബര വാഹനം…?
ലഹരിസംഘങ്ങൾ ബദൽവഴികൾ തേടിത്തുടങ്ങിയിട്ടുണ്ട്. പാർട്ടികഴിഞ്ഞാൽ ചില ഫ്ലാറ്റുകളിലെത്തി ലഹരി ഉപയോഗിക്കുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ആഡംബരവാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുവെന്ന സംശയം ശക്തമാണ്. ഇതേപ്പറ്റി പരിശോധിച്ചു വരികയാണ്.
Source link