ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്‌ചവരെയാണ് സുകാന്തിന്റെ അറസ്റ്റ് തടഞ്ഞത്. തിങ്കളാഴ്‌ചയാണ് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് പറയുന്നത്. അതേസമയം, യുവതി മരണപ്പെട്ട് 57 ദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായില്ലെന്ന് കുടുംബം ആരോപിച്ചു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് കുടുംബം പറയുന്നു. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുകാന്തിന്റെ അച്ഛനെയും അമ്മയെയും കഴിഞ്ഞ മാസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരും സുകാന്തിനൊപ്പം ഒളിവിലായിരുന്നു. കേസിൽ ഇരുവരും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ എടുത്തതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ പാളത്തിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്തുമായി യുവതി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്. പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയതിന്റെ തെളിവുകളും ഇവർ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തിനോടാണ് ഐബി ഉദ്യോഗസ്ഥ സംസാരിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Source link