KERALAM

ക്വാറികള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍;  ഉത്തരവ് പിന്‍വലിക്കാന്‍  മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ അടക്കമുള്ള ഇറിഗേഷന്‍ നിര്‍മിതികള്‍ക്ക് സമീപത്തുള്ള ക്വാറികള്‍ക്ക് ജലവിഭവ വകുപ്പിന്റെ നിരാക്ഷേപ പത്രം നല്‍കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നല്‍കി. നിലവിലെ ഉത്തരവ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. നിബന്ധനകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ക്വാറികള്‍ക്ക് 2003ലെ കേരള വാട്ടര്‍ കണ്‍സര്‍വേഷന്‍ നിയമപ്രകാരമുള്ള ജലസേചനവകുപ്പിന്റെ എന്‍ഒസി നല്‍കുന്നതു സംബന്ധിച്ച് നിബന്ധനകള്‍ തീരുമാനിച്ച് പുറത്തിറക്കിയ 2025 ജനുവരി 20ലെ ഉത്തരവാണ് റദ്ദാക്കുന്നത്. ജലവിഭവവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിര്‍മാണമേഖലയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുമെന്ന് പലകോണുകളിൽ നിന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

2003ലെ വാട്ടര്‍ കണ്‍സർവേഷന്‍ നിയമപ്രകാരം ജില്ലാ കലക്ടറും ജലവിഭവ വകുപ്പ് ഓഫീസറും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ച് ബഫര്‍ സോണ്‍ തീരുമാനിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതു പരിഗണിച്ചു മാത്രമേ എന്‍ഒസി നല്‍കാവൂ എന്നും നിര്‍ദേശിച്ചിരുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ് എന്‍ഒസി നല്‍കാനുള്ള അധികാരം നല്‍കിയിരുന്നത്. ജലവിഭവ വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിർമാണ മേഖലയിൽ കടുത്ത പ്രതിസന്ധിക്കിടയാക്കുമെന്ന് തുടക്കത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു.


Source link

Related Articles

Back to top button