ഭൂമി ഏറ്റെടുത്തു നൽകിയത് സർക്കാർ, ദേശീയപാത നിർമ്മാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

കൊല്ലം: ദേശീയപാത 66 ൽ പലയിടത്തും ഉണ്ടായ തകർച്ചയിൽ പ്രതിപക്ഷം ഉൾപ്പെടെ സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമ്മാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നാഷണൽ ഹൈവേയിലെ നിർമ്മാണത്തിൽ ഇപ്പോൾ ചില പിഴവുകൾ വന്നു. അതോടെ ഇതിനെ വിമർശിച്ച് ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് നൽകിയതിൽ ഈ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ നിർമ്മാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനാണ്, സർക്കാരിനെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം അവർ ഉപയോഗിക്കുകയാണ്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർ കിട്ടിയ അവസരം മുതലാക്കി. എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണം. അത് ദേശീയ പാത അതോറിട്ടിയുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ദേശീയ പാതകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്തതും അതിവേഗത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദേശീയപാതയുടെ നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.
മലപ്പുറത്തടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഉന്നതതല വിദഗ്ധ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു. കോൺട്രാക്ടറിനെ ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയതായി നിതിൻ ഗഡ്കരി അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Source link