KERALAMLATEST NEWS

‘ജനാധിപത്യവും  തീവ്രഹിന്ദുത്വ  രാഷ്ട്രീയവും  തമ്മിൽ  ബന്ധമില്ല’; താൻ ജനങ്ങൾക്ക്  വേണ്ടി  സംസാരിക്കുന്നുവെന്ന് റാപ്പർ വേടൻ

കൊച്ചി: ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയുടെ പ്രസ്താവനയിൽ പ്രതികരിച്ച് റാപ്പർ വേടൻ. റാപ്പ് സംഗീതവും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുമായി യതൊരു ബന്ധവുമില്ലെന്ന് ശശികല പറഞ്ഞല്ലോ? അപ്പോൾ ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മിൽ യതൊരു ബന്ധവുമില്ലെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘റാപ്പ് സംഗീതവും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുമായി പുലബന്ധം പോലുമില്ലെന്നാണല്ലോ അവർ പറഞ്ഞത്? അപ്പോൾ ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ ജനാധിപത്യത്തിന്റെ കൂടെ നിന്ന് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടായിരിക്കാം നിരവധി പേർ എനിക്കെതിരെ സംസാരിക്കുന്നത്’,- വേടൻ പറഞ്ഞു. പുലിപ്പല്ല് എവിടെയാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നും വേടൻ പറഞ്ഞു.

ഇന്നലെയാണ് റാപ്പർ വേടനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് കെ പി ശശികല രംഗത്തെത്തിയത്. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് അവർ പറഞ്ഞു. പാലക്കാട് കളക്ടറേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് ശശികല ഇക്കാര്യം പറഞ്ഞത്.

‘പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതിലൂടെയാണോ? പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ നടത്തേണ്ടത്? കഞ്ചാവ് ഉപയോഗിക്കുന്നവർ പറയുന്നതേ കേൾക്കൂ എന്ന ഭരണരീതി മാറ്റണം.

വേദിയിലെത്തിച്ച്, അതിന്റെ മുന്നിൽ പതിനായിരങ്ങൾ തള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ഞിരാമാ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞ്, കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്’,- എന്നാണ് അവർ പറഞ്ഞത്.


Source link

Related Articles

Back to top button