ഐഎസ്ഐ സ്ലീപ്പർ സംഘത്തെ പിടികൂടി രഹസ്യാന്വേഷണ ഏജൻസികൾ; ലക്ഷ്യം ഡൽഹി?

ന്യൂഡൽഹി∙ രാജ്യതലസ്ഥാനമായ ഡൽഹി ലക്ഷ്യമിട്ടെത്തിയ സ്ലീപ്പർ സംഘത്തെ രഹസ്യാന്വേഷണ ഏജൻസികൾ തകർത്തെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ സ്ലീപ്പർ സംഘത്തെ പിടികൂടിയത്. ഇവർക്ക് പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഐഎസ്ഐ ഏജന്റുമാരെ പിടികൂടിയതായി ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പാലം വ്യോമതാവളം, സിജിഒ കോംപ്ലക്സ്, ആർമി കന്റോൺമെന്റ് ഡൽഹി കന്റോൺമെന്റ് എന്നീ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പുറമെ ശ്രദ്ധിക്കപ്പെടാത്ത വിധം തീവ്രവാദ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ് സ്ലീപ്പർ സെൽ അംഗങ്ങൾ. ഒറ്റനോട്ടത്തിൽ ഇവരുടെ പ്രവർത്തനം കണ്ടെത്താൻ പ്രയാസമാണ്. സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽപ്പോലും ഇവർ പ്രവർത്തിക്കുന്നുണ്ടാകും.ഐഎസ്ഐ പരിശീലനം കിട്ടിയ നേപ്പാൾ സ്വദേശി പിടിയിൽ ആയവരിൽ ഒരാൾ നേപ്പാളിൽ ജനിച്ച അൻസാറുൽ മിയാൻ അൻസാരിയാണെന്നും ഇയാളിൽനിന്നു വിവിധ സേനകളെ സംബന്ധിച്ച ക്ലാസിഫൈഡ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നുമാണു പുറത്തുവരുന്ന വിവരം. മറ്റൊരാൾ ഇന്ത്യ ആസ്ഥാനമാക്കി ലൊജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന അഖ്‌ലാഖ്യു അസം ആണ്. ഇരുവരെയും പിടികൂടിയതിനു പിന്നാലെ മേയിൽ ഡൽഹി പൊലീസ് ചാർജ്ഷീറ്റ് ഫയൽ ചെയ്തു. ഫെബ്രുവരിയിലാണ് അൻസാരിയെ പിടികൂടിയത്. മാർച്ചിൽ നടത്തിയ റെയ്ഡിലാണ് അസം പിടിയിലായത്. ഇരു ഐഎസ്ഐ ഏജന്റുമാരെയും നിലവിൽ തിഹാർ ജയിലിൽ ആണ് പാർപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലേക്കു പോകാൻ ശ്രമിക്കവെ ഡൽഹിയിലെ ഹോട്ടലിൽനിന്നാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്. ഐഎസ്ഐക്കു വേണ്ടിയാണ് ഇയാൾ ഡൽഹിയിലെത്തിയത്. നിർണായക രേഖകൾ സിഡിയിലാക്കി പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ ഐഎസ്ഐ അൻസാരിയോട് ആവശ്യപ്പെട്ടിരുന്നു. ഖത്തറിൽ കാബ് ഡ്രൈവർ ആയി ജോലി നോക്കവെയാണ് ഐഎസ്ഐക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളുമായി അൻസാരി പരിചയപ്പെടുന്നത്. പിന്നീട് ഇയാളെ പാക്കിസ്ഥാനിലേക്കു കൊണ്ടുപോയി ദിവസങ്ങളോളം ഐഎസ്ഐയുടെ പരിശീലനം നൽകി. പിന്നീട് നേപ്പാൾ വഴി ഡൽഹിയിലേക്ക് അയയ്ക്കുകയായിരുന്നു. ഐഎസ്ഐ ഒരു ചാരനെ നേപ്പാൾ വഴി ഡൽഹിയിലേക്ക് അയച്ചുവെന്ന രഹസ്യവിവരത്തിന്റെ പുറത്താണ് അന്വേഷണ ഏജൻസികൾ രഹസ്യ ഓപ്പറേഷൻ തുടങ്ങിയത്. നിർണായക രേഖകൾ, ഫൊട്ടോഗ്രാഫുകൾ, ലൊക്കേഷൻ കോഓർഡിനേറ്റുകൾ തുടങ്ങിയവ ശേഖരിക്കാൻ ഇയാൾക്കു നിർദേശം നൽകിയെന്നായിരുന്നു വിവരം. വിശദമായ അന്വേഷണത്തിലാണ് ഡൽഹി ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നു വ്യക്തമാകുകയും അതു പൊളിക്കുകയും ചെയ്തത്.
Source link