4 വയസുകാരിയുടെ കൊലപാതകം: കുട്ടി പീഡനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോലഞ്ചേരി/ നെടുമ്പാശേരി: അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലര വയസുകാരി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. സംഭവത്തിൽ പിതാവിന്റെ ഇളയ സഹോദരനെ പോക്സോ കേസ് ചുമത്തി പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു.
ചെങ്ങമനാട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ആലുവ റൂറൽ എസ്.പിയുടെ ഓഫീസിൽ ഇന്നലെ അടിയന്തരയോഗം ചേർന്നിരുന്നു. അതിനു പിന്നാലെയാണ് മൊഴി രേഖപ്പെടുത്താനെന്ന പേരിൽ ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെയും കുട്ടിയുടെ മാതാവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത്, കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനാണ് തീരുമാനം. കുട്ടിയെ കാണാതായെന്ന പിതാവിന്റെ പരാതിയിലെ കേസ് പുത്തൻകുരിശ് പൊലീസും പുഴയിലെറിഞ്ഞു കൊന്നതിനുള്ള കേസ് ആലുവ ചെങ്ങമനാട് പൊലീസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ആലുവ കോടതിയിൽ ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ചെങ്ങമനാട് സി.ഐ സോണി മത്തായി ‘കേരളകൗമുദി’യോട് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്ന് കൂട്ടിയെ കൂട്ടിക്കൊണ്ടുപോയ മാതാവ് രാത്രി ഏഴോടെയാണ് മൂഴിക്കുളത്തെത്തി ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
Source link