‘സ്വന്തം പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമം’: ചാവേറാക്രമണത്തിൽ പാക്ക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി ∙ ബലൂചിസ്ഥാനിൽ സ്കൂൾ ബസിനു നേരെയുണ്ടായ ചാവേർ ബോംബാക്രമണം നടത്തിയത് ഇന്ത്യയാണെന്ന പാക്കിസ്ഥാൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ സ്വന്തം പരാജയങ്ങളിൽനിന്ന് ആഗോള ശ്രദ്ധ തിരിക്കാനുള്ള തീവ്രശ്രമമാണ് ഈ ആരോപണമെന്നാണ് ഇന്ത്യയുടെ മറുപടി. ബുധനാഴ്ച രാവിലെ ഖുസ്ദാർ നഗരത്തിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആർമി പബ്ലിക് സ്കൂളിലേക്ക് വിദ്യാർഥികളുമായി പോയ ബസിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു. ജീവഹാനിയെ അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും വ്യക്തമാക്കി. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന ഖ്യാതി കാരണം അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് അയൽരാജ്യത്തിന്റെ സാധാരണ സ്വഭാവമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ സാധാരണ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.
Source link