INDIA

‘മയക്കുമരുന്ന് രാജാവോ ഭീകരവാദിയോ അല്ല, കൊലപാതകവും ചെയ്തിട്ടില്ല’: പൂജ ഖേദ്കർക്ക് മുൻകൂർ ജാമ്യം


ന്യൂഡല്‍ഹി ∙ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാൻ വ്യാജരേഖ നിര്‍മിച്ചത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട ഐഎഎസ് മുന്‍ പ്രൊബേഷനറി ഓഫിസര്‍ പൂജാ ഖേദ്കര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഡൽഹി പൊലീസിന്റെ എതിർപ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. പൂജ ചെയ്തത് ഏത് തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. അവർ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. അവര്‍ കൊലപാതകം ചെയ്തിട്ടില്ല. അവര്‍ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടെന്നും ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. പൂജയ്ക്കെതിരായ കേസിന്റെ വിശദാംശങ്ങൾ നിരീക്ഷിച്ച കോടതി, പൂജയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും ചൂണ്ടിക്കാട്ടി. ശാരീരിക വൈകല്യം സംബന്ധിച്ച് പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നായിരുന്നു ആരോപണം. പൂജയെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ഭാവിയില്‍ യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളില്‍നിന്നും ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button