തൃശൂർ ചാവക്കാട് ദേശീയ പാതയിലും വിള്ളൽ; വിണ്ടുകീറിയത് ടാറിംഗ് പൂർത്തിയായ റോഡ്

തൃശൂർ: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാട് ദേശീയ പാത 66ലും വിള്ളൽ. മണത്തലയിൽ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ടാറിംഗ് പൂർത്തിയായ റോഡിൽ 50 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ദേശീയ പാത 66 നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കെ പലയിടത്തും റോഡ് തകർന്നത് ആശങ്കയ്ക്ക് ഇടയാക്കി. ശക്തമായ ഒരു മഴ പെയ്തപ്പോഴാണ് മലപ്പുറത്തും കാസർകോട്ടും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ റോഡ് ഇടിഞ്ഞുവീണത്. അശാസ്ത്രീയ നിർമ്മാണമാണ് റോഡിടിയാൻ കാരണമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയ്ക്ക് അനുസൃതമായ നിർമ്മാണ രീതിയല്ല സ്വീകരിച്ചത്. വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ വടക്കൻ ജില്ലകളിൽ നിർമ്മാണം നിറുത്തിവച്ചു. മണ്ണുറപ്പില്ലാത്ത സ്ഥലങ്ങളിലും വയലുകളിലും നീരൊഴുക്കുള്ള ഇടങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. 50 അടി ഉയരമുള്ള ഭാഗങ്ങളുമുണ്ട്. ഇവിടെ ഇരുവശത്തും ഇന്റർലോക്ക് ബ്രിക്കുകൾ അടുക്കി അതിനുനടുവിൽ മണ്ണിട്ട് നികത്തിയാണ് പാത നിർമ്മിച്ചത്.
മണ്ണ് ഇടിച്ചുറപ്പിച്ചിട്ടുമില്ല. ഇത്തരം സ്ഥലങ്ങളിൽ ഫ്ലൈഓവറോ തൂണുകൾ നിർമ്മിച്ച് അതിന് മുകളിലോ പാത നിർമ്മിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഇതിന് ചെലവ് കൂടുമെന്നതാണ് കാരണം. മഴയത്ത് ഉറപ്പില്ലാത്ത മണ്ണ് താണ് പാത അപ്പാടെ ഇടിഞ്ഞുവീഴുകയാണ്. മലപ്പുറം കൂരിയാട് കഴിഞ്ഞദിവസം ദേശീയപാത ഇടിഞ്ഞത് ഇങ്ങനെയാണെന്നാണ് നിഗമനം. ഇന്റർലോക്ക് ബ്രിക്കുകളിലൊന്ന് തകർന്നാലും അപ്പാടെ ഇടിയും.
Source link