KERALAM

കല്യാണിയുടെ കൊലപാതകം; കുഞ്ഞിനെ കൊല്ലാൻ അമ്മ ആസൂത്രണം നടത്തിയിരുന്നെന്ന് സംശയം

കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ കൊല്ലാൻ അമ്മ സന്ധ്യ ആസൂത്രണം നടത്തിയിരുന്നതായി സംശയം. മൂഴിക്കുളത്ത് എത്തുന്നതിന് മുൻപ് കുഞ്ഞുമായി സന്ധ്യ ആലുവ മണപ്പുറത്ത് എത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ സന്ധ്യയെ കണ്ടെന്ന് ഓട്ടോ ഡ്രെെവർമാർ പറഞ്ഞു. കാര്യം തിരക്കിയപ്പോൾ കുഞ്ഞിനെയും എടുത്ത് സന്ധ്യ കടന്നുകളഞ്ഞെന്നും അവർ പറയുന്നു. കുഞ്ഞിനെ പെരിയാറിൽ ഉപേക്ഷിക്കുകയായിരുന്നോ സന്ധ്യയുടെ ലക്ഷ്യമെന്നും സംശയമുണ്ട്.

അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തി. കളമശ്ശേരി മെ‌ഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിച്ചു. കുഞ്ഞിന്റെ അമ്മ സന്ധ്യ നേരത്തെയും കൊലപാതക ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് അയൽവാസിയും ബന്ധുവുമായ അശോകൻ പറഞ്ഞു.

‘സന്ധ്യ അധികം ആരോടും സംസാരിക്കുന്ന ആളല്ല. കുട്ടികളെ ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതുകണ്ട് പേടിച്ച് സന്ധ്യയെയും മക്കളെയും സ്വന്തം വീട്ടിൽ കൊണ്ടാക്കി. അന്ന് പൊലീസിലും പരാതി നൽകിയിരുന്നു. അവർ കൗൺസലിംഗിന് വിട്ടു. സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റത്തിൽ സംശയമുണ്ട്’- എന്നാണ് അശോകൻ വെളിപ്പെടുത്തുന്നത്.


Source link

Related Articles

Back to top button