സ്മാർട്ട് റോഡിന് പണം ചെലവഴിച്ചത് തദ്ദേശവകുപ്പ്, ക്രെഡിറ്റ് പൊതുമരാമത്തിന്; മന്ത്രി രാജേഷ് അതൃപ്തി അറിയിച്ചതോടെ മുഖ്യമന്ത്രി പിന്മാറി

തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതിന് പിന്നിലെ കാരണം തദ്ദേശ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമാണെന്ന് റിപ്പോർട്ട്. പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം. ഇക്കാര്യം തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് നേരിട്ട് അറിയിച്ചതോടെ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നെന്നാണ് വിവരം.
എന്നാൽ ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാത്തത് അനാരോഗ്യം കാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇപ്പോഴത്തെ പ്രചാരണം സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ശോഭ കെടുത്താനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണത്തിൽ പറയുന്നു. നൂതന രീതിയിലും ആധുനിക നിലവാരത്തിലും നിർമ്മിച്ച സ്മാർട്ട് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല.
പൊതുമരാമത്ത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ഫ്ളക്സുകളും ഉൾപ്പെടുത്തി നഗരത്തിൽ വലിയ പ്രചാരണമാണ് ഉദ്ഘാടനത്തിന് മുമ്പ് നടന്നത്. കേന്ദ്ര സർക്കാർ പദ്ധതിയാണെങ്കിലും പണം ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവിൽ റോഡ് പണിതപ്പോൾ 80 കോടി കേന്ദ്ര സർക്കാർ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ വകുപ്പിന്റെ അക്കൗണ്ടിൽ നിന്നായിരുന്നു. കോർപ്പറേഷൻ 40 കോടി ചെലവാക്കി. ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രെഡിറ്റ് എടുത്തതിലെ വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. ഇതോടെ മുഖ്യമന്ത്രി പരിശോധിക്കാമെന്ന് മറുപടി നൽകി പരിപാടി റദ്ദാക്കി ക്ലിഫ് ഹൗസിലേക്ക് മടങ്ങി.
അനാരോഗ്യം പറഞ്ഞാണ് മുഖ്യമന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ ഉദ്ഘാടന ദിവസം ഉച്ചവരെയും അടുത്ത ദിവസം രാവിലെ മുതൽ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പേരിൽ മുഹമ്മദ് റിയാസിന് വലിയ പരിഗണന ലഭിക്കുന്നെന്ന ആക്ഷേപം മുതിർന്ന പല നേതാക്കൾക്കുമുണ്ട്. വ്യവസായ വകുപ്പിന്റെ പദ്ധതി ഏകപക്ഷീയമായി ടൂറിസം വകുപ്പ് ഫയലാക്കിയതിലെ അമർഷം ഇതിന് മുൻപ് മന്ത്രി പി രാജീവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Source link