കളമശേരി സ്ഫോടനക്കേസിൽ ഇന്റർപോൾ ഇടപെടലും

കൊച്ചി: എട്ട് പേരുടെ ജീവനെടുത്ത കളമശേരി സ്‌ഫോടനക്കേസിൽ അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം ലഭിക്കും. കേസിലെ ഏക പ്രതിയായ തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിന് ദുബായിൽ വച്ച് ബാഹ്യപ്രേരണ ലഭിച്ചിട്ടുണ്ടോയെന്നാണ് രാജ്യാന്തര ഏജൻസി പ്രധാനമായും അന്വേഷിക്കുക. ഡൊമിനിക് മാർട്ടിൻ ഏറെക്കാലം ദുബായിൽ ജോലി ചെയ്തിരുന്നു.
കേസന്വേഷണ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി കഴിഞ്ഞ ദിവസം ഇന്റർപോളിന് കൈമാറി. ഈ വർഷം ആദ്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് യു.എ.ഇ. ഗവൺമെന്റിന്റെ സഹായം നേടാൻ സർക്കാർ അനുമതി ലഭിച്ചത്. കഴിഞ്ഞ ദിവസം നടപടികളെല്ലാം പൂർത്തിയാക്കി. ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന യു.എ.ഇ. സർക്കാർ ഏജൻസിയാണ് ഇന്ത്യ ആവശ്യപ്പെട്ട വിവരങ്ങൾ അന്വേഷിക്കുക.
ഡൊമിനിക് മാർട്ടിന്റെ ദുബായ് ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നിരുന്നില്ല. ദുബായ് പൊലീസുമായി ബന്ധപ്പെടാനുള്ള അനുമതിക്കായി സംസ്ഥാന പൊലീസ് മേധാവി വഴി കത്ത് നൽകി. ഇതിനും അനുമതി ലഭിച്ചതോടെയാണ് കേസന്വേഷണ വിവരങ്ങൾ കൈമാറിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു. ക്രൈംബ്രാഞ്ച് ഐ.ജിയാണ് സംസ്ഥാന പൊലീസിന്റെ ഇന്റർപോൾ ലെയ്‌സൺ ഓഫീസർ.
കനത്ത ശിക്ഷ ലഭിക്കും
ഡൊമിനിക് മാർട്ടിനെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയ യു.എ.പി.എ. കുറ്റം സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും എട്ട് പേർ കൊല്ലപ്പെട്ട കേസായതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഒക്ടോബർ 29ന് രാവിലെ 9:30 നാണ് യഹോവാ സാക്ഷികളുടെ മേഖലാ കൺവെൻഷൻ നടന്ന കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ആദ്യ സ്‌ഫോടനമുണ്ടായത്. തുടർന്ന് രണ്ട് സ്‌ഫോടനങ്ങൾ കൂടി നടന്നു. ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ എട്ട് പേർ മരിച്ചു. പുറത്തേക്കോടിയ 52 പേർക്ക് വീണ് പരിക്കേറ്റു. സ്‌ഫോടനം നടന്ന സമയത്ത് രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. രണ്ട് മാസം മുൻപ് തന്നെ ഡൊമിനിക് മാർട്ടിൻ സ്‌ഫോടനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇന്റർനെറ്റിലൂടെയാണ് ഐ.ഇ.ഡി. ബോംബ് നിർമ്മാണം പഠിച്ചത്.
Source link