അമ്മ കാണിച്ചുകൊടുത്തു, കുട്ടിയെ എറിഞ്ഞ സ്ഥലം

നെടുമ്പാശേരി: നാലര വയസുകാരി മകൾ കല്യാണിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊന്ന കേസിൽ പാറക്കടവ് കിഴക്കേ കുറുമശേരി ഷാപ്പ് പടിക്ക് സമീപം മാക്കോലി വീട്ടിൽ സന്ധ്യ (35)യ്ക്കെതിരെ കൊലപാതകത്തിന് ചെങ്ങമനാട് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ എറിഞ്ഞ സ്ഥലവും മറ്റു വിവരങ്ങളും അമ്മതന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ കുട്ടിയെ യുവതി പുഴയിലെറിഞ്ഞെങ്കിലും പൊലീസ് ചോദ്യം ചെയ്യലിൽ എട്ടരയോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഉളിയന്നൂരിൽ നിന്നെത്തിയ സ്കൂബ ടീമും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.വൈകിട്ട് 3.15ന് മറ്റക്കുഴി അങ്കണവാടിയിൽ നിന്ന് കുഞ്ഞിനെയും കൂട്ടി ബസിലാണ് സന്ധ്യ മൂഴിക്കുളത്ത് എത്തിയത്. കൃത്യം നടത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് രണ്ടു കിലോമീറ്റർ അകലെ കിഴക്കെ കുറുമശേരിയിലെ സ്വന്തം വീട്ടിലെത്തി. സുഭാഷ് വിളിച്ചിരുന്നതിനാൽ സന്ധ്യയുടെ മാതാവ് അല്ലി കുട്ടിയെ തിരക്കി. മകളെ കാണാതായെന്ന പരസ്പര വിരുദ്ധമായ മറുപടികളാണ് പറഞ്ഞത്. മൂഴിക്കുളത്ത് ബസിൽ നിന്നിറങ്ങി കുഞ്ഞിനെ തോളിൽ എടുത്ത് പോകുന്ന സന്ധ്യയുടെ ദൃശ്യങ്ങൾ ലഭിച്ചതും സന്ധ്യയെ മാത്രമാണ് വീട്ടിനടുത്ത് എത്തിച്ചതെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയും വഴിത്തിരിവായി. എട്ടു മണിയോടെ ചെങ്ങമനാട് പൊലീസും പുത്തൻകുരിശ് പൊലീസും വീട്ടിലെത്തി സന്ധ്യയെ ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവങ്ങൾ തുറന്നുപറഞ്ഞത്. അതിനിടെ കുട്ടിയെ എറിഞ്ഞ സ്ഥലവും കാണിച്ചുകൊടുത്തു.
Source link