CINEMA

അഭ്രപാളിയിലെ ദേവാസുരയുദ്ധങ്ങൾ


മക്ബെത്ത്, ഹാംലെറ്റ്, ഒഥല്ലോ, ബ്രൂട്ടസ്, കോറിയോണസ്, ടിമോൺ തുടങ്ങിയ പ്രതിനായക സ്വഭാവമുള്ള ഷേക്സ്പീരിയൻ കഥാപാത്രങ്ങളെ വേദിയിൽ തുടർച്ചയായി അവതരിപ്പിച്ച ഇയാൻ മക് കെല്ലനും  മൈക്കിൾ ഫാസ്ബെൻഡറും അവർ അനുഭവിച്ച പിരിമുറുക്കങ്ങൾ പലപ്പോഴും പങ്കുവച്ചിട്ടുണ്ട് . അവയെ  സംഗ്രഹിച്ചാൽ,  പ്രതിനായകവേഷം  നായകവേഷത്തെക്കാൾ ക്ലേശപൂർണമാണെന്നു പറയേണ്ടിവരും. ഈ കഥാപാത്രങ്ങളുടെ പ്രവൃത്തികൾ മാത്രമല്ല, അവരുടെ  ആന്തരിക സംഘർഷവും  ദുർബലതകളും നടന്മാരുടെ സ്വകാര്യജീവിതത്തിലും സ്വാധീനത ചെലുത്തുന്നു. ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലികളായ നടന്മാരിൽ സമുന്നതസ്ഥാനം  അലങ്കരിക്കുന്ന മോഹൻലാലും അതുല്യമായ വൈവിധ്യശേഷിയിലൂടെ  സങ്കീർണതയും അനിശ്ചിതത്വം പേറുന്ന നിരവധി പ്രതിനായക കഥാപാത്രങ്ങളെ ബഹുഭാഷകളിലായി അവതരിപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാ സിനിമകളും വ്യക്തികളുടെ ആന്തരിക സംഘർഷങ്ങളും അവയെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളുംകൂടി ഉൾക്കൊള്ളുന്നതാണ്. സമൂഹത്തിനു വെളിയിൽ വേറൊരു സമൂഹത്തെ സൃഷ്ടിക്കുന്ന അവരുടെ വിശേഷപ്പെട്ട വ്യക്തിത്വത്തിന്  വിശ്വസനീയവും സന്തുലിതവും മനഃശാസ്ത്രപരവും കലാപരവുമായ ഭാഷ്യം നൽകാൻ, നാല്പത്തേഴു വർഷങ്ങളായി സിനിമയിൽ തുടരുന്ന ലാൽ  സമർപ്പിത മനസോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ വിജയിച്ച  ഏതാനും ചില പ്രതിനായക കഥാപാത്രങ്ങളെ  വിശകലം ചെയ്യാൻ ശ്രമിക്കുമ്പോൾ എനിക്കറിയാം തീർച്ചയായും, ഈ പട്ടിക  പൂർണമല്ല. ഇതിനെ പൂരിപ്പിക്കുവാനുള്ള അവസരം ഞാൻ പ്രേക്ഷകർക്കുതന്നെ  നൽകട്ടെ.നിഗൂഢതയുടെ ഉയരങ്ങളിൽമോഹൻലാൽ ഉയരങ്ങളിലേക്കു പടികയറുന്നതിൽ ഏറെ സഹായിച്ച  ‘ഉയരങ്ങളിൽ’ എം.ടി.യുടെ തിരക്കഥയിൽ, ഐ.വി. ശശിയുടെ  സംവിധാനത്തിൽ പിറന്ന ഒരു ക്ലാസിക് ത്രില്ലർ സിനിമയാണ്. വളരെ നിഗൂഢമായ മാനസികാവസ്ഥയുടെ ഉടമയായ ജയരാജനെ ഉൾക്കൊള്ളാൻ വെറും ഇരുപത്തിനാലുകാരനായ മോഹൻലാലിന് എങ്ങനെ സാധിച്ചുവെന്ന വിസ്മയം ഇപ്പോൾ പോലും പ്രേക്ഷകരിൽ നിലനിൽക്കുന്നുണ്ട്. ജീവിതത്തിൽ ഇരട്ടമുഖം ധരിക്കുന്ന ജയരാജൻ  ആരെയും സ്നേഹിക്കുന്നില്ല.  എല്ലാവരെയും കേവലം ഉപകരണമാക്കുന്നു. അയാളുടെ ഓരോ ചുവടിലും കൃത്യമായ പദ്ധതികളുണ്ട്.  ധാർമികത ചോർന്നു പോയ ജയരാജൻ ഏതു ഹീന കൃത്യത്തിനും മടി കാണിക്കുന്നില്ല.  ആത്മനാശത്തിലേക്കു  പ്രയാണം ചെയ്യുന്ന  വ്യക്തിയുടെ നൈതിക വിഘടനത്തെ  അതീവ സ്ഥിരതയോടെ, യുക്തിഭദ്രമായി ‘ഉയരങ്ങളിൽ’  മോഹൻലാൽ വ്യാഖ്യാനിക്കുന്നു. സ്വാർഥതയുടെ ഇരുണ്ട മാനസിക ലോകത്തു ജീവിക്കുന്ന ജയരാജൻ  നാലു പതിറ്റാണ്ടുകൾക്കിപ്പുറവും ഭയപ്പെടുത്തുന്ന അനുഭവമായി പ്രേക്ഷകർക്കു മുന്നിൽ ജീവിക്കുന്നു.


Source link

Related Articles

Back to top button