പാക്ക് അതിർത്തിയിൽ വീണ്ടും റിട്രീറ്റ് സെറിമണി

ന്യൂഡൽഹി ∙ പഞ്ചാബിലെ വാഗാ അതിർത്തിയിലെ ഉൾപ്പെടെ റിട്രീറ്റ് സെറിമണികൾ വീണ്ടും ആരംഭിച്ചു. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായ ഘട്ടത്തിൽ ഈ മാസം 8ന് ആണു ചടങ്ങുകൾ താൽക്കാലികമായി നിർത്തിവച്ചത്. ഇരു രാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുകയും അതിർത്തി ശാന്തമാകുകയും ചെയ്തതോടെയാണ് 12 ദിവസത്തിനു ശേഷം ചടങ്ങുകൾ വീണ്ടും ആരംഭിച്ചത്. ഇന്നലെ മാധ്യമങ്ങൾക്കു മാത്രമായിരുന്നു പ്രവേശനം. ഇന്നു മുതൽ പൊതുജനങ്ങൾക്കും പരേഡ് കാണാം. അതേസമയം, ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന നിയന്ത്രണങ്ങൾ തുടരും. ഇരു രാജ്യങ്ങളുടെയും കമാൻഡർമാർ നടത്തിവന്നിരുന്ന പ്രതീകാത്മക ഹസ്തദാനം ഉണ്ടാകില്ല. ഇരുഭാഗത്തെയും ഗേറ്റുകളും പരേഡിൽ ഉടനീളം അടഞ്ഞു കിടക്കും. ഹുസൈനിവാല, സഡ്‌കി അതിർത്തികളിലെ സമാന ചടങ്ങുകളും നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി രക്ഷാസേനയും (ബിഎസ്എഫ്) പാക്കിസ്ഥാൻ റേഞ്ചേഴ്സും വൈകിട്ട് ശൗര്യപ്രകടനത്തോടെ അതിർത്തിയിലെ ഗേറ്റ് അടയ്ക്കുന്നതും പതാക താഴ്ത്തുന്നതും ആവേശമുണർത്തുന്ന ചടങ്ങാണ്. അമൃത്‌സറിൽനിന്ന് 32 കിലോമീറ്റർ അകലെയാണു വാഗാ അതിർത്തി. വിഭജനകാലത്ത് ഇരുരാജ്യങ്ങളെയും വേർതിരിച്ച റാഡ്ക്ലിഫ് രേഖയുടെ ഇരുഭാഗത്താണു അട്ടാരി, വാഗാ ഗ്രാമങ്ങൾ. ദേശീയപതാക താഴ്ത്തുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ചടങ്ങ് ആരംഭിച്ചത് 1959 ൽ ആണ്.
Source link