ഇ.ഡിക്കെതിരായ പുതിയ പരാതികളും വൻതുക കൈക്കൂലി ചോദിച്ചതിന്
കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥർ വൻതുക കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വ്യവസായികളിൽനിന്ന് സംസ്ഥാന വിജിലൻസിന് ലഭിച്ചതായി സൂചന.
ഇവരിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി. മൊബൈലിലൂടെയാണ് വിജിലൻസിന് വീണ്ടും പരാതികൾ ലഭിച്ചത്.
കൊട്ടാരക്കര സ്വദേശിയായ കശുഅണ്ടി വ്യവസായിയിൽ നിന്ന് രണ്ട് കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പ്രധാനകേസിൽ പ്രതികളായ ഇ.ഡി അസി. ഡയറക്ടറടക്കമുള്ളവരുടെ ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇ.ഡി ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ബന്ധിപ്പിക്കുന്ന നിർണായക വിവരങ്ങൾ അറസ്റ്റിലായ പ്രതികളുടെ ഫോണിലുണ്ടെന്നാണ് വിവരം. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, എറണാകുളം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് വാര്യർ എന്നിവരാണ് വിജിലൻസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർ തമ്മിലുള്ള ബാങ്ക് ഇടപാടുകൾ, കേസുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശങ്ങൾ എന്നിവ സൈബർ പൊലീസിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. വൻതുകകളുടെ കൈമാറ്റം ചില അക്കൗണ്ടുകളിലൂടെ നടന്നിട്ടുണ്ട്. അക്കൗണ്ടുകളുടെ വിശദാംശം നേടി വിജിലൻസ് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു.
‘ഒഴിവാകേണ്ടത് നിന്റെ ആവശ്യം”
കൈക്കൂലിക്കേസിലെ ഇടനിലക്കാരനായ പ്രതി വിൽസണും പരാതിക്കാരനുമായുള്ള ശബ്ദസന്ദേശം പുറത്തായി. ‘കേസ് ഒഴിവാക്കേണ്ടത് എന്റെയല്ല, തന്റെ ആവശ്യമാണ്” എന്ന് വിൽസൺ ഇതിൽ പറയുന്നു. സംഭാഷണം റെക്കാഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. ഇ.ഡി ചോദ്യംചെയ്തപ്പോൾ എന്തിനാണ് ഇറങ്ങിപ്പോയത് എന്നെല്ലാം ഫോണിൽ വിൽസൺ ചോദിക്കുന്നുണ്ട്.
ഇ.ഡിയുടെ ആരോപണത്തിന്
അടിസ്ഥാനമില്ലെന്ന് അനീഷ്
ഇ.ഡിയുടെ ഭാഗത്തുനിന്ന് പ്രതികാരനടപടി ഭയക്കുന്നതായി കേസിലെ പരാതിക്കാരൻ അനീഷ് ബാബു പറഞ്ഞു. ഇ.ഡി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചതിനാലാണ് ചോദ്യം ചെയ്യലിൽ നിന്ന് ഇറങ്ങിപ്പോയത്. അന്വേഷണവുമായി ഇനിയും സഹകരിക്കും. പരാതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അനീഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link