INDIA

ആണവ റിയാക്ടറുകളുടെ ശിൽപിക്ക് വിട


ഊട്ടി ∙ രാജ്യത്തെ ആണവ റിയാക്ടറുകളുടെ ശിൽപിയെന്ന് അറിയപ്പെടുന്ന, ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ ഡോ.എം.ആർ.ശ്രീനിവാസൻ (95) അന്തരിച്ചു. ഊട്ടിയിലെ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. രാജ്യത്തെ 18 ആണവ നിലയങ്ങളുടെ നിർമാണമുൾപ്പെടെ സുപ്രധാന ദൗത്യങ്ങൾക്കു നേതൃത്വം നൽകി. ഇന്ത്യൻ ആണവോർജ പദ്ധതിയുടെ പിതാവായ ഡോ.ഹോമി ഭാഭയുമായി വളരെ അടുപ്പം സൂക്ഷിച്ച അദ്ദേഹം ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടറായ അപ്സരയുടെ നിർമാണത്തിൽ ഭാഭയ്ക്കൊപ്പം പ്രവർത്തിച്ചു. 1966 ൽ ഭാഭ വിമാനാപകടത്തിൽ മരിച്ച ശേഷം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളുടെ ചുമതലയേറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയത് ശ്രീനിവാസനാണ്.1987 ൽ ആണവേ‍ാർജ കമ്മിഷൻ ചെയർമാനായ കാലത്താണ് അദ്ദേഹം ന്യൂക്ലിയർ പവർ കേ‍ാർപറേഷൻ (എൻപിസിഐഎൽ) സ്ഥാപിച്ചത്. എൻപിസിഐഎൽ സ്ഥാപക ചെയർമാനുമാണ്. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 1930 ൽ എം.എസ്.രാമസ്വാമിയുടെയും സീതമ്മയുടെയും മൂന്നാമത്തെ മകനായി ബെംഗളൂരുവിലാണു ജനനം. വിയന്ന രാജ്യാന്തര ആണവോർജ ഏജൻസി സീനിയർ ഉപദേഷ്ടാവ്, കേന്ദ്ര ആസൂത്രണ കമ്മിഷൻ അംഗം, ദേശീയ സുരക്ഷാ ഉപദേശക സമിതി ബോർഡ് അംഗം, ന്യൂക്ലിയർ ഓപ്പറേറ്റേഴ്സ് വേൾഡ് അസോസിയേഷൻ സ്ഥാപകാംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1992 മുതൽ ഊട്ടിയി‍ലാണു താമസം. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ പൗത്രിയും സാമൂഹിക പ്രവർത്തകയുമായ ഗീത ശ്രീനിവാസനാണു ഭാര്യ. മക്കൾ: രഘുവീർ ശ്രീനിവാസൻ (ഇൻഡസ്ട്രിയൽ കെമിസ്റ്റ്, ഫിൻലൻഡ്), പത്മശ്രീ പുരസ്കാര ജേതാവായ പ്രഫ.ശാരദ ശ്രീനിവാസൻ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ബെംഗളൂരു). മരുമക്കൾ: സാത്തു, ദിഗ്‌വിജയ്. സംസ്കാരം നാളെ രാവിലെ 11ന് ഊട്ടി വെല്ലിങ്ടനിലെ ശ്മശാനത്തിൽ.


Source link

Related Articles

Back to top button