പൊലിഞ്ഞു ശാസ്ത്രനക്ഷത്രം: ഇന്ത്യൻ ശാസ്ത്രപ്രതിഭയായ ജയന്ത് നർലിക്കർ അന്തരിച്ചു

പുണെ ∙ ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ. ജയന്ത് വിഷ്ണു നർലിക്കർ (86) അന്തരിച്ചു. പ്രപഞ്ചപഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നർലിക്കർ ഇന്ത്യയിൽ ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും ഉന്നത ശാസ്ത്രഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും പ്രധാനപങ്ക് വഹിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പുണെയിൽ നടക്കും. ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്‌യു) ഗണിതവിഭാഗം പ്രഫസറായിരുന്ന വിഷ്ണു വാസുദേവ നർലിക്കറുടെയും സംസ്കൃത പണ്ഡിത സുമതിയുടെയും മകനായി മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് നർലിക്കർ ജനിച്ചത്. ബിഎച്ച്‌യുവിലാണ് ബിരുദം നേടിയത്. തുടർന്ന് ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ ഉന്നതപഠനത്തിനായി പോയി.അവിടെവച്ച് ഫ്രെഡ് ഹോയ്ൽ എന്ന പ്രശസ്ത ശാസ്ത്രജ്ഞന്റെ ശിഷ്യനാകുകയും അദ്ദേഹവുമായി ചേർന്ന് ഗുരുത്വബലം സംബന്ധിച്ച് പുതിയൊരു സിദ്ധാന്തം ആവിഷ്ക്കരിക്കുകയും ചെയ്തു. ഇതോടെ രാജ്യാന്തര തലത്തിൽ അദ്ദേഹം ശ്രദ്ധേയനായി. പ്രപഞ്ചം എക്കാലവും സ്ഥിരമാണെന്ന സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു നർലിക്കർ.ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം 1972 മുതൽ 1989 വരെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രവർത്തിച്ചു. സ്ഥാപനത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത് അദ്ദേഹമാണ്. 1988 ൽ യുജിസി അദ്ദേഹത്തെ പുണെയിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (അയൂക്ക) എന്ന ഗവേഷണകേന്ദ്രം സ്ഥാപിക്കാനായി ക്ഷണിച്ചു.ഈ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം 2003 വരെ തുടർന്നു. പിന്നീട് അവിടെ ഇമെരിറ്റസ് പ്രഫസറായി.അനേകം ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ നർലിക്കർ റേഡിയോ, ടിവി പരിപാടികളിലൂടെ ശാസ്ത്രാവബോധം സാധാരണജനങ്ങളിലെത്തിക്കാൻ പ്രയത്നിച്ചു. 26–ാം വയസ്സിൽ പദ്മഭൂഷൺ നേടിയ അദ്ദേഹത്തിന് പിൽക്കാലത്ത് പദ്മവിഭൂഷണും രാഷ്ട്രം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. അന്തരിച്ച ഗണിതഗവേഷക മംഗളയാണ് നർലിക്കറിന്റെ ഭാര്യ. 3 പെൺമക്കളുണ്ട്.
Source link